Header Ads

  • Breaking News

    കളിക്കുന്നതിനിടെ രണ്ടുവയസുകാരിയുടെ തൊണ്ടയിൽ വിക്സ് ഡപ്പി കുടുങ്ങി


    രണ്ടുവയസുകാരിയെ ഡോക്ടർമാർ അത്ഭുതകരമായി രക്ഷപ്പെടുത്തി. തമിഴ്നാട് തിരുവണ്ണാമല മെഡിക്കൽ കോളേജിലെ ഡോക്ടർമാരാണ് കുഞ്ഞിന് പുനർജീവൻ നൽകിയത്.

    കഴിഞ്ഞ ശനിയാഴ്ചയാണ് ചെന്നൈ മേടവകം സ്വദേശി സോബൻ ബാബുവിന്റെ മകൾ ഹർഷിണി കളിക്കുന്നതിനിടെ വിക്സ് ഡപ്പി വിഴുങ്ങിയത്. തൊണ്ടയിൽ കുടുങ്ങി ശ്വാസതടസത്തിന് കാരണമായ ഡപ്പി പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ഞായറാഴ്ച താണിപ്പടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ശ്രമിച്ചെങ്കിലും ഡപ്പി പുറത്തെടുക്കാൻ കഴിഞ്ഞില്ല. പിന്നീട് കുട്ടിയുടെ ശ്വാസോച്ഛ്വാസം മന്ദഗതിയിലാവുകയും ആരോഗ്യനില വഷളാവുകയും ചെയ്തതിനെ തുടർന്ന് തിരുവണ്ണാമല സർക്കാർ മെഡിക്കൽ കോളേജിലെത്തിച്ചു.

    ആശുപത്രിയിലെത്തിയപ്പോൾ കുട്ടി അബോധാവസ്ഥയിലായിരുന്നു. കുട്ടിയുടെ ജീവൻ അപകടത്തിലാണെന്ന് മനസിലാക്കിയ ഇ എൻ ടി വിദഗ്ദ്ധൻ ഡോ കമലക്കണ്ണന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാർ ശസ്ത്രക്രിയാ യൂണിറ്റിലെത്തിച്ച് ചികിത്സ ആരംഭിച്ചു. കുട്ടിക്ക് അനസ്‌തേഷ്യ നൽകാൻ സമയമില്ലാത്തതിനാൽ ലാരിൻഗോസ്‌കോപ്പി രീതിയിൽ ചികിത്സ ആരംഭിക്കുകയും ശ്വസനനാളത്തിൽ നിന്ന് വിക്‌സ് ഡപ്പി വിജയകരമായി പുറത്തെടുക്കുകയും ചെയ്തു. മണിക്കൂറുകളോളം നിരീക്ഷണത്തിലിരുന്ന കുട്ടിയുടെ ആരോഗ്യനില പതുക്കെ സാധാരണനിലയിലായി. നേരിയ തോതിൽ ശ്വാസതടസവും പനിയും ബാധിച്ച കുട്ടി ഇപ്പോഴും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

    വിഴുങ്ങാനിടയുള്ള വസ്തുക്കൾ കൊണ്ട് കുഞ്ഞുങ്ങളെ കളിക്കാൻ അനുവദിക്കരുതെന്ന് ഹർഷിണിയെ രക്ഷിച്ച ഡോക്ടർമാർ പറഞ്ഞു. കുട്ടികളുടെ തൊണ്ടയിൽ എന്തെങ്കിലും വസ്തുക്കൾ കുടുങ്ങിയാൽ സമയം പാഴാക്കാതെ ആശുപത്രിയിലെത്തിക്കണമെന്നും സമയം വൈകുംതോറും ജീവൻ അപകടത്തിലാകുമെന്നും ഡോക്ടർമാർ കൂട്ടിച്ചേർത്തു.

    No comments

    Post Top Ad

    Post Bottom Ad