Header Ads

  • Breaking News

    ‘അവൻ 10 ലാണ് പഠിക്കുന്നത്, ഇനിയൊരു സൈക്കിൾ വാങ്ങി നൽകാൻ എനിക്ക് ഒരു വഴിയുമില്ല’ കള്ളന്റെ ദയ പ്രതീക്ഷിച്ച് പിതാവ്



    തൃശൂർ: മകന്റെ സൈക്കിൾ കള്ളൻ മോഷ്ടിച്ച് കൊണ്ടുപോയതോടെ മറ്റൊരു സൈക്കിൾ വാങ്ങാൻ നിർവ്വാഹമില്ലാതെ പിതാവിന്റെ പോസ്റ്റർ. കള്ളന്‍ കാണാനായി എഴുതി ചുമരില്‍ പതിച്ച അറിയിപ്പ് ഇപ്പോള്‍ സമൂഹ മാധ്യങ്ങളില്‍ വൈറലാണ്. തൃശൂര്‍ ജില്ലയിലെ, കരുവന്നൂര്‍ രാജാ കമ്പനിക്ക് സമീപത്തെ ചുമരില്‍ പതിച്ച അറിയിപ്പ് പോസ്റ്റര്‍ തുടങ്ങുന്നതിങ്ങനെ, ‘എന്റെ മകന്‍ സ്കൂളിലേക്ക് കൊണ്ടു പോകുന്ന സൈക്കിള്‍ ഇവിടെ നിന്നും ആരോ മന:പൂര്‍വ്വമോ, അല്ലാതെയോ എടുത്തുകൊണ്ടുപോയ വിവരം ഖേദപൂര്‍വം അറിയിക്കുന്നു. മകന്‍ പത്താം ക്ലാസിലാണ് പഠിക്കുന്നത്. അവനിനി പുതിയൊരു സൈക്കിളോ പഴയതൊരെണ്ണമോ വാങ്ങി നല്‍കാന്‍ ഒരു പിതാവ് എന്ന നിലയില്‍ എനിക്ക് നിര്‍വ്വാഹമില്ല.’

    ‘മകന്റെ ആ സൈക്കിള്‍ എടുത്തയാള്‍ ഇത് വായിക്കാനിടയായാല്‍, ഞങ്ങളുടെ അവസ്ഥ മനസിലാക്കി ആ സൈക്കിള്‍ ഞങ്ങള്‍ക്കു തന്നെ തിരിച്ചു തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. സൈക്കിള്‍ തിരിച്ചു തരാന്‍ ദയ അല്‍പമെങ്കിലും ബാക്കിയുണ്ടെങ്കില്‍ ഈ നമ്പറില്‍ വിളിക്കുക. നമുക്കെല്ലാവര്‍ക്കും നന്മ വരട്ടെ, ദൈവം അനുഗ്രഹിക്കട്ടെ.’ ഇതായിരുന്നു പോസ്റ്ററിലെ വാചകങ്ങൾ. കരുവന്നൂര്‍ സ്വദേശിയായ സൈഫുദ്ദീന്‍ എന്നയാളുടെ മകന്റെ സൈക്കിളാണ് നഷ്ടപ്പെട്ടത്. മറ്റൊരു നിര്‍വ്വാഹവുമില്ലാതെയാണ് അങ്ങിനെയൊരു പോസ്റ്റര്‍ എഴുതി ഒട്ടിച്ചതെന്ന് പെയിന്റിങ്ങ് തൊഴിലാളിയായ സൈഫുദ്ദീന്‍ പറഞ്ഞു.

    സൈക്കിള്‍, രാജ കമ്പനിക്ക് സമീപം വെച്ചാണ് മകന്‍ ചേര്‍പ്പിലെ സ്‌കൂളിലേക്ക് സ്ഥിരമായി പോയിരുന്നതെന്ന് സൈഫുദ്ദീന്‍ പറഞ്ഞു. ശനിയാഴ്ച സ്‌കൂളില്‍ നിന്ന് തിരിച്ചുവന്നപ്പോള്‍ സൈക്കിള്‍ കണ്ടില്ല. മകനും സൈഫുദ്ദീനും അവിടെയെല്ലാം അന്വേഷിച്ചെങ്കിലും സൈക്കിള്‍ കണ്ടെത്താനായില്ല. എടുത്തുകൊണ്ടു പോയയാള്‍ക്ക് മനസലിവ് വന്നെങ്കിലോ എന്നു കരുതിയാണ് പോസ്റ്റര്‍ പതിച്ചതെന്നും സൈഫുദ്ദീര്‍ പറഞ്ഞു.

    അതേസമയം, പോസ്റ്റര്‍ കണ്ട് കള്ളന്‍ വിളിച്ചില്ലെങ്കിലും ഒമാനില്‍ നിന്ന് ഒരു പ്രവാസി വിളിച്ചിരുന്നെന്ന് സൈഫുദ്ദീന്‍ പറഞ്ഞു. പാലക്കാട് സ്വദേശിയായ ഈ പ്രവാസി പുതിയ സൈക്കിള്‍ വാങ്ങാനുള്ള പണം തരാമെന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഗൂഗ്ള്‍ പേ നമ്പര്‍ ചോദിച്ചെങ്കിലും അതില്ലാത്തത് കൊണ്ട് കൊടുക്കാനായിട്ടില്ല. തന്റെ പേര് ആരോടും പറയേണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ടെന്ന് സൈഫുദ്ദീന്‍ പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad