Header Ads

  • Breaking News

    വസ്ത്രങ്ങളും ആഭരണങ്ങളും ഊരിയെടുത്തു; ആദ്യം ജീവനോടെ തീവെച്ചു, തുടര്‍ന്ന് ക്രൂരമായി മര്‍ദിച്ചു

    പണിക്കന്‍കുടി സ്വദേശിനി സിന്ധുവിനെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചെന്നും ജീവന്‍ പോകാത്തതിനാല്‍ ക്രൂരമായി മര്‍ദിച്ചശേഷം കുഴിച്ചുമൂടിയെന്നും പ്രതി മാണിക്കുന്നേല്‍ ബിനോയി പോലീസിന് മൊഴി നല്‍കി. കുഴിച്ചുമൂടുമ്പോള്‍ സിന്ധുവിന്റെ കാലനങ്ങിയതായി സംശയമുണ്ടെന്നും മൊഴിയിലുണ്ട്. പ്രതിയെ, മൃതദേഹം മറവുചെയ്ത പണിക്കന്‍കുടിയിലെ വീട്ടിലെത്തിച്ച് ചൊവ്വാഴ്ച തെളിവെടുത്തു.

    ഒപ്പം താമസിച്ചിരുന്ന സിന്ധുവിനെ കൊന്നിട്ട് ഇയാള്‍ വീടിന്റെ അടുക്കളയിലാണ് കുഴിച്ചുമൂടിയത്. മുന്‍ഭര്‍ത്താവുമായി സിന്ധു അടുക്കുന്നതിലുള്ള വൈരത്തിലാണ് കൊലപാതകമെന്ന് ബിനോയി മൊഴി നല്‍കി. സിന്ധുവിന്റെ വസ്ത്രങ്ങളും ആഭരണങ്ങളും ഊരിയെടുത്തു. 12-ന് രാവിലെയോടെ കുഴിമൂടി തെളിവുകള്‍ മാറ്റി. പോലീസ്നായ മണംപിടിക്കാതിരിക്കാന്‍ മുളകുപൊടി കുഴിയില്‍ വിതറി. രാവിലെ സിന്ധുവിന്റെ മകന്‍ വന്ന് അമ്മയെ അന്വേഷിച്ചു. പുറത്തുപോയതാണെന്ന് പറഞ്ഞു.

    സിന്ധുവിന്റെ അമ്മ ബിനോയിയെ സംശയിച്ചതോടെ, 16-ന് ഇയാള്‍ നാടുവിട്ടു. പൊള്ളാച്ചി, പാലക്കാട്, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ കറങ്ങിനടന്നു. രണ്ടാഴ്ച കഴിഞ്ഞിട്ടും സിന്ധുവിന്റെ മൃതദേഹം കണ്ടെത്താതായതോടെ ഇയാള്‍ക്ക് ധൈര്യമായി. കൊലപാതകം പുറംലോകം അറിയില്ലെന്നുകരുതി തിരികെ സെപ്റ്റംബര്‍ മൂന്നിന് പെരിഞ്ചാംകുട്ടിയില്‍ വന്നു. അന്നുച്ചയോടെ മൃതദേഹം കണ്ടെത്തി. ഇക്കാര്യം ഒരു ചായക്കടയില്‍ ചെന്നപ്പോള്‍ ചാനലിലൂടെ ഇയാള്‍ മനസ്സിലാക്കി. തുടര്‍ന്ന് അവിടെയൊരു ഗുഹയില്‍ ഒളിച്ചുതാമസിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് ഇയാളെ പോലീസ് പിടികൂടിയത്.

    ഏലത്തോട്ടത്തിനുനടുവില്‍ ഒറ്റപ്പെട്ടയിടത്ത് മണ്‍കട്ടകൊണ്ട് നിര്‍മിച്ച ഷെഡ്ഡുപൊലൊരു വീട്ടിലാണ് ബിനോയിയും സിന്ധുവും താമസിച്ചിരുന്നത്. ഇവിടെയാണ് കൊലപാതകവും നടന്നത്. ഡിവൈ.എസ്.പി. ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. സിന്ധുവിന്റെ വസ്ത്രങ്ങള്‍ പൊന്മുടി അണക്കെട്ടില്‍ ഉപേക്ഷിച്ചതായാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്. ഇത് കണ്ടെത്തണം. ആഭരണങ്ങള്‍ വിറ്റിരുന്നു. ചൊവ്വാഴ്ചത്തെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി അടുത്തദിവസം പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും.

    No comments

    Post Top Ad

    Post Bottom Ad