Header Ads

  • Breaking News

    'ചരിത്രപരമായ നീക്കം'; സ്ത്രീകളെ ഡിഫൻസ് അക്കാദമിയിൽ പ്രവേശിപ്പിക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

     


    നാഷണൽ ഡിഫൻസ് അക്കാദമിയിൽ (എൻഡിഎ) സ്ത്രീകളെ സ്ഥിരം കമ്മീഷനായി പ്രവേശിപ്പിക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. സ്ത്രീകൾക്ക് എൻ‌ഡി‌എ കോഴ്‌സുകൾ എടുക്കാൻ വഴിയൊരുക്കുന്നതിന് മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കാൻ കുറച്ച് സമയം ആവശ്യമാണെന്ന് സർക്കാർ പറഞ്ഞു. മറുപടി നൽകാൻ കേന്ദ്രത്തിന് സുപ്രീംകോടതി 10 ദിവസത്തെ സമയം നൽകിയിട്ടുണ്ട്.

    “സായുധ സേന സ്വയം സ്ത്രീകളെ എൻ‌ഡി‌എയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഒരു ദിവസത്തിനുള്ളിൽ പരിഷ്കാരങ്ങൾ നടക്കില്ലെന്ന് ഞങ്ങൾക്കറിയാം … പ്രക്രിയയുടെ സമയക്രമവും നടപടിക്രമവും സർക്കാർ നിശ്ചയിക്കും,” സ്ത്രീകൾക്ക് എൻഡിഎ, നാവിക അക്കാദമി പരീക്ഷകൾ എന്നിവ അനുവദിക്കണമെന്ന ഹർജിയിൽ വാദം കേൾക്കവെ സുപ്രീം കോടതി പറഞ്ഞു.

    “സായുധ സേന ഒരു പ്രധാന പങ്ക് വഹിക്കുന്നു … എന്നാൽ സേനയിലെ ലിംഗസമത്വത്തിന് കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. കോടതികൾ ഇടപെടുന്നതു വരെ കാത്തിരിക്കുന്നതിനു പകരം ലിംഗസമത്വം ഉറപ്പു വരുത്തുന്നതിൽ അവർ സ്വയം ഒരു സജീവ സമീപനം സ്വീകരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു,” സുപ്രീംകോടതി പറഞ്ഞു.

    ഇന്ത്യയിലെ കരസേന, നാവികസേന, വായുസേന എന്നീ മൂന്ന് സായുധസേനകളിലെയും അംഗങ്ങൾക്ക് ട്രെയിനിംഗ് നൽകുന്ന സൈനിക അക്കാദമിയാണ് നാഷണൽ ഡിഫൻസ് അക്കാദമി അഥവാ എൻഡിഎ. മഹാരാഷ്ട്രയിലെ പൂനയിലെ ഖഡക്‌വാസ്‌ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മൂന്ന് സേനകൾക്കും പരിശീലനം ഒരുമിച്ചു നൽകുന്ന ലോകത്തിലെ തന്നെ ആദ്യത്തെ അക്കാദമിയും ഇത്തരത്തിലേതിൽ ഏറ്റവും മികച്ച നിലവാരം പുലർത്തുന്നതുമാണ് ഈ അക്കാദമി.

    No comments

    Post Top Ad

    Post Bottom Ad