Header Ads

  • Breaking News

    പറശ്ശിനിക്കടവിൽ വാട്ടർ ടാക്സി ഉദ്ഘാടനം ജനുവരി നാലിന്


    തളിപ്പറമ്പ്: ജലഗതാഗത വകുപ്പിന്റെ കീഴിൽ സംസ്ഥാനത്തെ രണ്ടാമത്തെ വാട്ടർ ടാക്സി പറശ്ശിനിക്കടവിൽ സർവീസ് തുടങ്ങും. പുതുവർഷ സമ്മാനമായി ജനുവരി നാലിന് ഔദ്യോഗികമായി ഉദ്ഘാടനം നടത്താനാണ് തീരുമാനം. സംസ്ഥാനത്ത് നിർമിക്കുന്ന നാല് വാട്ടർ ടാക്സികളിൽ ആദ്യത്തേത് ആലപ്പുഴയിൽ നേരത്തേ സർവീസ് തുടങ്ങിയിരുന്നു. പറശ്ശിനിക്കടവുമായി ബന്ധപ്പെട്ട ടൂറിസം സാധ്യതകൾ മുന്നിൽക്കണ്ട് ജെയിംസ് മാത്യു എം.എൽ.എ.യുടെ ഇടപെടലിന്റെ ഫലമായാണ് ജില്ലയ്ക്ക് വാട്ടർ ടാക്സി അനുവദിച്ചത്.

    നിലവിൽ പറശ്ശിനിക്കടവ്-മാട്ടൂൽ റൂട്ടിൽ ജലഗതാഗതവകുപ്പിന്റെ യാത്രാബോട്ട് സർവീസ് നടത്തുന്നുണ്ട്. പറശ്ശിനിക്കടവിലെത്തുന്ന തീർഥാടകരുൾപ്പെടെ നിരവധിപേർ ഈ യാത്രാബോട്ടിനെ ആശ്രയിക്കുന്നുണ്ട്. സജ്ജീകരണങ്ങളാൽ ഏറെ പ്രത്യേകതനിറഞ്ഞതാണ് വാട്ടർ ടാക്സി. കൊച്ചിയിലെ നവഗതി മറൈൻ ഡിസൈൻ ആൻഡ് കൺസ്ട്രക്‌ഷൻസാണ് സംസ്ഥാന ജലഗതാഗത വകുപ്പിനായി ബോട്ട് നിർമിച്ചത്.

    സ്വീഡനിൽനിന്നെത്തിച്ച ഒ.എക്സ്.ഇ. ഡീസൽ എൻജിനാണ് വാട്ടർ ടാക്സിക്ക് വേഗംപകരുന്നത്. മണിക്കൂറിൽ 15 നോട്ടിക്കൽ മൈൽ (30 കിലോ മീറ്റർ) വേഗമാണുള്ളത്. സാധാരണ യാത്രാ ബോട്ടുകൾക്ക് ഏഴ് നോട്ടിക്കൽ മൈൽ വരെയാണ് പരമാവധി വേഗം. ഇന്ധനക്ഷമതയുടെ കാര്യത്തിലും മറ്റ്‌ യാത്രാബോട്ടുകളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ് വാട്ടർ ടാക്സി. മണിക്കൂറിൽ 30 ലിറ്റർ മാത്രമാണ് ഇന്ധന ഉപഭോഗം.

    നിലവിലെ നിരക്ക്

    ഒരു മണിക്കൂറിന് 1500 രൂപയാണ് നിരക്ക്. പത്തുപേരുണ്ടെങ്കിൽ ഒരാൾക്ക് 150 രൂപ. അരമണിക്കൂറിന് 750 രൂപയ്ക്കും സഞ്ചരിക്കാം. പറശ്ശിനിക്കടവിലെ ടൂറിസം സാധ്യതകൾ പരിശോധിച്ച് കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ഫോൺ വിളിച്ചാൽ ടാക്സി ലഭിക്കും. നമ്പർ പൊതുജനങ്ങൾക്കായി പിന്നീട് പ്രസിദ്ധപ്പെടുത്തും.

    No comments

    Post Top Ad

    Post Bottom Ad