Header Ads

  • Breaking News

    നിരവധി തവണ പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി; എറണാകുളം സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷന്‍ എസ്‌ഐ ഒളിവില്‍


    കൊച്ചി : 
    ഭർത്താവ് വിദേശത്തുള്ള യുവതിയെ ഭീഷണിപ്പെടുത്തി നിരന്തരം ലൈംഗകമായി പീഡിപ്പിച്ച കേസിൽ എസ്.ഐ ഒളിവിൽ. എറണാകുളം സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷന്‍ എസ്‌ഐ ബാബു മാത്യുവാണ് മുളന്തുരുത്തി സ്വദേശിനിയായ 37 കാരിയായ യുവതിയുടെ പരാതിയെ തുടർന്ന് ഒളിവിൽ പോയത്.
    പോലിസ് സ്‌റ്റേഷനില്‍ പിഴയടക്കാനെത്തിയ തന്നോട് സൗഹൃദം സ്ഥാപിച്ച ശേഷം ഒരുവര്‍ഷത്തോളം പീഡിപ്പിച്ചെന്നാണ് യുവതി കൊച്ചി ഡിസിപി ജി പൂങ്കുഴലിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. യുവതിയുടെ പരാതിയില്‍ മുളംതുരുത്തി പോലിസ് കേസെടുത്തു. പോലിസ് എഫ്‌ഐആര്‍ രേഖപ്പെടുത്തിയതിന് പിന്നാലെ മജിസ്‌ട്രേറ്റിനു മുമ്പാകെ 164 പ്രകാരം യുവതി മൊഴി നല്‍കി.
    മുളന്തുരുത്തി സ്‌റ്റേഷനില്‍ അഡി. എസ്‌ഐയായി ബാബു ജോലി ചെയ്യുന്ന സമയത്താണ് പിഴയടയ്ക്കാൻ സ്റ്റേഷനിലെത്തിയ യുവതിയുമായി പരിചയത്തിലാകുന്നത്. തുടർന്ന് യുവതിയുടെ ഫോൺ നമ്പർ വാങ്ങി, സ്ഥിരമായി വിളിച്ചാണ് ബാബു മാത്യൂ സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് ഇയാൾ ഇടയ്ക്കിടെ വീട്ടിൽ എത്തിയിരുന്നു. ഒരു ദിവസം തുണി മാറുന്നതിനിടെ മുറിയിലേക്ക് കടന്നുവന്ന ബാബു മാത്യു തന്‍റെ സ്വകാര്യഭാഗങ്ങളിൽ പിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. ഇതിനുശേഷം ഇക്കാര്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിക്കാൻ തുടങ്ങി. ഒരു വർഷത്തോളം ബാബു മാത്യു തന്നെ പീഡിപ്പിച്ചതായും യുവതി പരാതിയിൽ പറയുന്നു.
    അതേസമയം ബാബു മാത്യുവിനെതിരെ നേരത്തെ വകുപ്പുതല നടപടിയുണ്ടായിട്ടുണ്ട്. ഉദയംപേരൂര്‍ സ്‌റ്റേഷനില്‍ എസ്‌ഐ ആയിരിക്കുമ്പോള്‍ സൗത്ത് പറവൂരിലെ വ്യാജ മദ്യസംഘത്തില്‍ നിന്ന് പണം വാങ്ങി കേസൊതുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇയാൾ സസ്പെൻഷനിലായിരുന്നു. ഒരു മാസം മുന്‍പാണ് സര്‍വീസില്‍ തിരിച്ചെത്തിയത്. തിരികെ ജോലിക്കു കയറിയതിന് പിന്നാലെയാണ് ബാബു മാത്യുവിനെതിരെ ലൈംഗിക പീഡനക്കേസ് വന്നിരിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad