Header Ads

  • Breaking News

    സംസ്ഥാനത്ത് കാലവർഷ കെടുതിയിൽ രണ്ട് മരണം



    സംസ്ഥാനത്ത് കാലവർഷ കെടുതിയിൽ രണ്ട് മരണം. കാസർഗോഡ് മധൂർ വില്ലേജിലെ ചേനക്കോട് സ്വദേശി ചന്ദ്രശേഖരൻ, ചെറുവത്തൂർ മയിച്ച സ്വദേശി സുധാകരൻ എന്നിവരാണ് വെള്ളക്കെട്ടിൽ വീണ് മരിച്ചത്. കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടായത്. വയലിലെ വെള്ളം നിറഞ്ഞ കുഴിയിൽ വീണ് കഴിഞ്ഞ ദിവസം രാത്രിയാണ് 37 കാരനായ കാസർകോട് മധൂർ സ്വദേശി ചന്ദ്രശേഖരൻ മരിച്ചത്. ഇന്ന് പുലർച്ചെ പാലത്തറയിലെ വെള്ളക്കെട്ടിൽ വീണാണ് 50 കാരനായ മയിച്ച സ്വദേശി സുധാകരന്റെയും മരണം സംഭവിച്ചത്. രണ്ടു ദിവസമായി പെയ്ത കനത്ത മഴയിൽ ജില്ലയിലെ മധുവാഹിനിയും കാര്യങ്കോട് പുഴയും കരകവിഞ്ഞൊഴുകിയിരുന്നു. ഇതാണ് അപകടത്തിന് കാരണമായത്.മഴയ്ക്ക് നേരിയ ശമനമുണ്ടായതിനാൽ വെള്ളം ഇറങ്ങി തുടങ്ങി. അതേസമയം കനത്ത മഴയിൽ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ വ്യാപക നാശനഷ്ടം സംഭവിച്ചു.കാസർഗോഡ് 16 ഓളം വീടുകൾ ഭാഗീകമായും ഒരു വീട് പൂർണമായും തകർന്നു. ഇടുക്കിയിൽ ഹൈറേഞ്ച് മേഖലയിൽ ശക്തമായ മഴ തുടരുന്നുണ്ട്. മണ്ണിടിച്ചൽ ഭീഷണി ഉള്ളതിനാൽ ദേവികുളത്ത് രണ്ടു കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കുണ്ടള, കല്ലാർകുട്ടി, പൊൻമുടി, മലങ്കര തുടങ്ങിയ ഡാമുകളുടെ ഷട്ടറുകൾ തുറന്നിട്ടുള്ളതിനാൽ പെരിയാർ, മുതിരപ്പുഴയാർ, മുവാറ്റുപുഴ തുടങ്ങിയ പുഴകളുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മലപ്പുറത്ത് ഒറ്റപ്പെട്ട മഴ തുടരുന്നുണ്ടെങ്കിലും വലിയ നാശനഷ്ട്ടങ്ങളില്ല. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് പോത്ത്കല്ല് പഞ്ചായത്തിലെ 12 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഭൂതാനം എൽ.പി.സ്‌കൂളിലെ ക്യാമ്പിലേക്കാണ് ഇവരെ മാറ്റിയത്. വൃഷ്ടിപ്രദേശത്തെ കനത്ത മഴ മൂലം തൃശൂർ പീച്ചി ഡാമിൽ വെള്ളം ഉയരുന്നതിനാൽ ഡാമിന്റെ 4 ഷട്ടറുകൾ 6 ഇഞ്ച് ഉയർത്തി. ഡാമിലെ ജലവിതാനം ഓരോ മണിക്കൂറിലും ഒരു സെൻറീമീറ്റർ വീതം ഉയരുന്ന സാഹചര്യമാണ്.

    No comments

    Post Top Ad

    Post Bottom Ad