Header Ads

  • Breaking News

    കണ്ണൂരിൽ യുവതിയും കുഞ്ഞും മരിച്ച സംഭവം; നീതി തേടി ആശുപത്രിക്ക് മുന്നിൽ സമരം

    കണ്ണൂർ: 
    തലശ്ശേരിയിൽ പ്രസവത്തെ തുടർന്ന് യുവതിയും നവജാതശിശുവും മരിച്ച സംഭവത്തിൽ കുടുംബത്തിന് നീതി തേടി ജോസ്ഗിരി ആശുപത്രിക്ക് മുന്നിൽ നിശ്ശബ്​ദ സമരം. സോഷ്യൽ ജസ്​റ്റിസ് ഫോർ ഷഫ്നയെന്ന പേരിൽ രൂപവത്കരിച്ച നവമാധ്യമ കൂട്ടായ്മയാണ് സമരത്തിന് നേതൃത്വം നൽകിയത്. ആശുപത്രിയുടെ പ്രധാന പ്രവേശന വഴി തടസ്സപ്പെടുത്താതെ  പ്ലക്കാർഡുകളേന്തിയാണ് വനിതകളടക്കമുളളവർ സമരം നടത്തിയത്. തലശ്ശേരി പൊലീസും ആശുപത്രിക്ക് മുന്നിൽ നിലയുറപ്പിച്ചിരുന്നു.

    തലശേരിയിലെ ജോസ്ഗിരി ജീവനക്കാരുടെയും ഗൈനക്കോളജി വിഭാഗം ഡോക്ടറുടെയും അനാസ്ഥ കാരണമാണ് യുവതിയും കുഞ്ഞും മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. മുഴപ്പിലങ്ങാട് സ്വദേശിനി ഷഫ്‌നയെ ജൂലൈ പത്തിനാണ് തലശേരിയിലെ ജോസ് ഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിറ്റേന്ന് ഷഫ്‌ന കുഞ്ഞിന് ജന്മം നൽകി. ഇതിന് പിന്നാലെ ഇരുവരുടെയും ആരോഗ്യനില വഷളായി. കണ്ണൂരിലെ രണ്ട് ആശുപത്രികളിലേക്ക് മാറ്റിയെങ്കിലും അമ്മയെയും കുഞ്ഞിനെയും രക്ഷിക്കാനായില്ല. ചികിത്സാ പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ പരാതി.

    പ്രസവത്തിനിടയിൽ എന്തെങ്കിലും പ്രശ്‌നമുള്ളതായി ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചിരുന്നില്ല. കുഞ്ഞിന്റെ തലയിൽ രക്തം കട്ടപിടിച്ചത് മറച്ചുവെച്ചെന്നും ശസ്ത്രക്രിയ നടത്തിയതിൽ അസ്വഭാവികതയുണ്ടെന്നുമാണ് കുടുംബത്തിന്റെ പരാതി. മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ ഉത്തരവിനെ തുടർന്ന് ഫോറന്സിക് സർജൻ ഡോ. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ തലശ്ശേരി സ്റ്റേഡിയം പള്ളിയിൽ ഖബറടക്കിയ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയിരുന്നു.

    No comments

    Post Top Ad

    Post Bottom Ad