Header Ads

  • Breaking News

    കാണാതായശേഷം തിരിച്ചെത്തിയ പെണ്‍കുട്ടികളില്‍ ഒരാൾ വീടിനുസമീപം തൂങ്ങിമരിച്ചനിലയില്‍; കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി വീടിനുള്ളില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച് അവശനിലയിൽ ആശുപത്രിയിൽ

    തൊടുപുഴ
    കാണാതായശേഷം വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടികളില്‍ ഒരാളെ വീടിനുസമീപം തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി വീടിനുള്ളില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചെങ്കിലും കയര്‍പൊട്ടി നിലത്തുവീണു. തുടർന്ന് ഈ കുട്ടിയെ അവശനിലയില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    ഇടുക്കി അടിമാലി പഞ്ചായത്തിലെ വാളറ കുളമാംകുഴി ആദിവാസിക്കോളനിയിലെ 17 വയസ്സുകാരിയെയാണ് വീടിനുസമീപത്തെ മരത്തില്‍ ശനിയാഴ്ച തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കൂട്ടുകാരിയും സമീപവാസിയുമായ 21-കാരിയെ വീടിനുള്ളില്‍ അവശനിലയിലും കണ്ടെത്തി. ഇരുവരും ബന്ധുക്കളും അയല്‍വാസികളും ബാല്യകാല സുഹൃത്തുക്കളുമാണ്.

    ജൂണ്‍ 11-ന് രാവിലെ മുതലാണ് ഇരുവരെയും കാണാതായത്. ഇരുവരും നിരന്തരമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നു. ഇതേച്ചൊല്ലി ഇവരെ വീട്ടുകാര്‍ പലപ്പോഴും ശകാരിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച 17 കാരിയെ വീട്ടുകാര്‍ വഴക്കുപറഞ്ഞു. ഇതോടെ സമീപവാസിയായ പെണ്‍കുട്ടിയെയുംകൂട്ടി 17 കാരി വീടുവിട്ടിറങ്ങുകയായിരുന്നു.

    വെള്ളിയാഴ്ച രാവിലെ ബന്ധുക്കള്‍ അടിമാലി പൊലീസില്‍ പരാതി നല്‍കി. ഇതിനിടെ, വെള്ളിയാഴ്ച വൈകീട്ട് പെണ്‍കുട്ടികള്‍ ബന്ധുവും അടിമാലി പഞ്ചായത്ത് പ്രസിഡന്റുമായ ദീപാ രാജീവിന്റെ വീട്ടിലെത്തി. പെണ്‍കുട്ടികളെ ശനിയാഴ്ച രാവിലെ സ്റ്റേഷനിലെത്തിക്കാമെന്ന് പറഞ്ഞു.
    ശനിയാഴ്ച രാവിലെ സ്റ്റേഷനില്‍ പോകാനായി വസ്ത്രം മാറാന്‍ ഇരുവരും വീടുകളിലേക്ക് പോയി.
    എന്നാല്‍, ഇവിടെനിന്ന് പോയ 17 കാരി വീടിനുസമീപത്തെ മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. സമീപവാസിയായ പെണ്‍കുട്ടി വീടിനുള്ളില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചെങ്കിലും കയര്‍പൊട്ടി നിലത്തുവീണു. പെണ്‍കുട്ടികളുടെ ഫോണ്‍ കണ്ടെത്തിയിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അടിമാലി പൊലീസ് അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad