Header Ads

  • Breaking News

    വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറക്കരുത്: കേരളത്തിന് മുന്നറിയിപ്പ് നല്‍കി ഐഎംഎ


    തിരുവനന്തപുരം: 
    പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ തീരുമാനത്തെ എതിര്‍ത്ത് ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍. രോഗത്തെ ഇതുവരെയും നിയന്ത്രിക്കാനാകാത്ത സാഹചര്യത്തില്‍ തീരുമാനം മാറ്റണെമന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്.

    രോഗലക്ഷണങ്ങളില്ലാതെ രോഗം പകരുന്ന ഒരു സാഹചര്യം ഉള്ളതിനാലാണ് ആരോഗ്യവിദഗ്ധര്‍ ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട്‌വച്ചത്. എന്നാല്‍, അധ്യയന വര്‍ഷം നഷ്ടമാകാതിരിക്കാന്‍ ഓണ്‍ലൈന്‍ പഠനം പരമാവധി പ്രോല്‍സാഹിപ്പിക്കണമെന്ന് ഐഎംഎ വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

    ഒരു മാസമെങ്കിലും കുറഞ്ഞത് നീട്ടിവയ്ക്കണം. സ്‌കൂളുകളിലും കോളജുകളിലും വിദ്യാര്‍ത്ഥികള്‍ കൂട്ടം കൂടാനുള്ള സാഹചര്യമുണ്ട്. പ്രകടമായ ലക്ഷണങ്ങളില്ലാതെ തന്നെ രോഗ ബാധ ഉണ്ടാകാനും കുട്ടികള്‍ വൈറസ് വാഹകരാകാനുമുള്ള സാധ്യത ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

    കുട്ടികളില്‍ നിന്ന് വീടുകളിലേക്ക് രോഗമെത്താം. കുഞ്ഞുങ്ങള്‍ , ഗര്‍ഭിണികള്‍ , പ്രായമായവര്‍ ഇവരുള്ള വീടുകളാണെങ്കില്‍ സ്ഥിതി ഗുരുതരമാകും. റിവേഴ്‌സ് ക്വാറന്റൈനും പാളും. സമൂഹ വ്യാപന സാധ്യതയും തള്ളിക്കളയാനാകില്ലെന്നാണ് ഐ.എം.എ ചൂണ്ടിക്കാട്ടുന്നത്.

    വിദ്യാലയങ്ങളില്‍ രോഗ വ്യാപനമുണ്ടായാല്‍ നിയന്ത്രിക്കാനും ബുദ്ധിമുട്ടാകും.പരിശോധന കിറ്റുകളുടെ കുറവ് ഇപ്പോള്‍ തന്നെ ഉള്ളതിനാല്‍ കൂടുതല്‍ പേരില്‍ പരിശോധന നടത്തുന്നതും പ്രയാസകരമാകും. അദ്ധ്യയന വര്‍ഷം നഷ്ടമാകാതിരിക്കാന്‍ ഓണ്‍ലൈന്‍ പഠനം പരമാവധി പ്രോത്സാഹിപ്പിക്കണമെന്നും ഐ.എം.എ വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

    No comments

    Post Top Ad

    Post Bottom Ad