Header Ads

  • Breaking News

    പൗരത്വ നിയമത്തെ അനുകൂലിച്ചുള്ള പരിപാടിയെ വിമര്‍ശിച്ച യുവതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു; കൊലവിളി നടത്തിയവർ പുറത്ത് തന്നെ



    എറണാകുളം: പാവക്കുളം ക്ഷേത്രത്തില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുള്ള ആര്‍എസ്‌എസ് പരിപാടിയെ എതിര്‍ത്ത യുവതിയെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. തിരുവനന്തപുരം പേയാട് സ്വദേശി ആതിരയെയാണ് നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ഇവരെ പുറത്താക്കുകയും വർഗീയ പരാമർശം നടത്തുകയും ചെയ്തവർക്കെതിരെ പോലീസ് ഇതുവരെ നടപടി എടുത്തിട്ടില്ല എന്നാണ് വിവരം. 

    പൗരത്വ നിയമത്തെ അനുകൂലിച്ച്‌ ക്ഷേത്രത്തില്‍ നടത്തിയ മാതൃസംഘം പരിപാടിക്കിടെയായിരുന്നു ആതിര പ്രതിഷേധം ഉയര്‍ത്തിയത്. പൗരത്വ നിയമത്തെ അനുകൂലിച്ച്‌ ക്ഷേത്രത്തില്‍ നടത്തിയ പരിപാടിയെ ആതിര ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ വേദിയില്‍ ഉണ്ടായിരുന്ന സ്ത്രീകള്‍ ആതിരയെ അധിക്ഷേപിക്കുകയും ഹാളില്‍ നിന്ന് തള്ളി പുറത്താക്കുകയും ചെയ്തു.

    പുറത്താക്കുന്നതിനിടെ ഉണ്ടായ ബഹളത്തിനിടെ കൊല്ലാൻ മടിക്കില്ലെന്നും, കാക്കമാർ (മുസ്‌ലിം ആണുങ്ങളെ ഉദ്ദേശിച്ച്) തങ്ങളുടെ പെൺമക്കളെ കൊണ്ട് പോകാതിരിക്കാനാണ് സിന്ദൂരം ഇടുന്നതെന്നുമെല്ലാം ആതിരയോട് മറ്റു സ്ത്രീകൾ ആക്രോശിക്കുന്നുണ്ട്. മുസ്‌ലിം സമുദായത്തെയും അവരെ അനുകൂലിക്കുന്നവരോടും കടുത്ത അസഹിഷ്ണുതയാണ് സ്ത്രീകൾ ഉൾപ്പെട്ട ഈ സംഘം പ്രകടിപ്പിക്കുന്നത്.ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

    എന്നാൽ പരിപാടി തകർക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ബിജെപി വ്യവസായ സെല്‍ കണ്‍വീനറും പരിപാടിയുടെ മുഖ്യസംഘാടകയുമായ സജിനിയുടെ പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചത്. പരിപാടിക്കിടെ അതിക്രമിച്ച്‌ കയറിയെന്ന വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തത്
     

    No comments

    Post Top Ad

    Post Bottom Ad