പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണത്തില്‍ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്
ജനറൽ അനസ്തീഷ്യ നൽകിയുള്ള ശസ്ത്രക്രിയയുടെ ആവശ്യം ഇല്ലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ചുണ്ടിലും താടിയിലുമുള്ള മുറിവുകൾ ആഴത്തിലുള്ളതല്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പരാമർശമുണ്ട്.
ചുണ്ടിലും താടിയിലും പരിക്കേറ്റ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യക്ക് അനസ്തീഷ്യ നൽകേണ്ട ആവശ്യം ഉണ്ടായിരുന്നില്ല എന്നാണ് പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായത്. അനസ്തേഷ്യ നൽകി 10 മിനിട്ടിനകം, തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞു. ഇതോടെയാണ് കുട്ടി ബോധരഹിതനായതും അഞ്ച് ദിസത്തിന് ശേഷം മരിച്ചതും.
അനസ്തീഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിന് എതിരെയാണ് നിലവിൽ കേസ് എടുത്തിരിക്കുന്നത്. പീടിയാട്രിഷ്യൻ ഡോ. ആശ നിർമ്മൽ, പ്ലാസ്റ്റിക് സർജൻ ഡോ. ആരതി എന്നിരും അന്വേഷണ പരിധിയിലുണ്ട്. ഇവരുടെ ഫോൺ സ്വിച്ച് ഓഫാണ്. മൂന്ന് പേരും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രി മാനേജ്മെൻ്റിനെ പൊലീസ് അറിയിച്ചിട്ടുണ്ട്.
മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കണ്ണൂർ ഡി എം ഒയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂർ ഡി വൈ എസ് പി കത്ത് നൽകിയിരുന്നു. പൊലീസ് ശേഖരിച്ച ചികിത്സ രേഖകൾ മെഡിക്കൽ ബോർഡിന് കൈമാറും. ഇവരുടെ റിപ്പോർട്ട് ലഭിച്ച ശേഷമാകും പൊലീസ് തുടർ നടപടികളേക്ക് കടക്കുക.
No comments
Post a Comment