അതിജാഗ്രത വേണം, ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ കേരളത്തിൽ; ആന്ധ്രയിൽ മൂന്ന് ആഴ്ചയ്ക്കിടെ നാല് മരണം, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
രാജ്യത്ത് കൊവിഡ് 19 തരംഗം അവസാനിച്ചതിന് ശേഷം നാല് വർഷങ്ങൾ പിന്നിടുമ്പോൾ ആന്ധ്രപ്രദേശിൽ വീണ്ടും കൊവിഡ് മരണങ്ങളും പുതിയ കേസുകളും റിപ്പോർട്ട് ചെയ്തത് ആശങ്ക വർദ്ധിപ്പിക്കുന്നു. സംസ്ഥാനത്ത് മൂന്ന് ആഴ്ചയ്ക്കിടെ നാല് കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങൾ കടുത്ത ജാഗ്രതയിലാണ്. ജൂൺ 26നും ജൂലൈ 16നും ഇടയിൽ വിവിധ ജില്ലകളിലായി 12 പേർക്ക് കൊവിഡ് ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. മരണപ്പെട്ടവരിൽ മൂന്ന് പേർ രായലസീമ മേഖലയിലെ കടപ്പ സ്വദേശികളും നാലാമത്തെയാൾ തീരദേശ ആന്ധ്രയിലെ കാക്കിനാഡ സ്വദേശിയുമാണ്.
മരണപ്പെട്ട നാല് പേർക്കും പ്രമേഹം, അമിത രക്തസമ്മർദ്ദം, വൃക്കരോഗം തുടങ്ങിയ ഗുരുതരമായ ഇതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി ജി വീരപാണ്ഡ്യൻ അറിയിച്ചു. ഇതിൽ കടപ്പയിൽ നിന്നുള്ള ഒരു രോഗി തമിഴ്‌നാട്ടിലെ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. കാക്കിനാഡയിൽ മരണപ്പെട്ടത് ഒരു പെൺകുട്ടിയാണെന്നാണ് പ്രാദേശിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. നിലവിൽ രോഗബാധിതരായfവരിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ വൈറസിന്‍റെ വകഭേദം തിരിച്ചറിയുന്നതിനായി പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് ജനിതക ശ്രേണീകരണത്തിനായി അയച്ചിട്ടുണ്ട്.
No comments
Post a Comment