ബിഗ് സല്യൂട്ട് 'പയ്യന്നൂർ സ്ക്വാഡി'ന്യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച വാഹനം പിടികൂടി
കരിവെള്ളൂർ: മേയ് മൂന്ന് രാത്രി ഒൻപത്. കാൽനടയാത്രക്കാരൻ കരിവെള്ളൂർ ചെറുമൂലയിലെ സുധീഷ് എന്ന കുതിരുമ്മൽ കുട്ടൻ ദേശീയപാതയിൽ കരിവെള്ളൂർ ഗവ. ആശുപത്രിക്ക് സമീപം കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനമിടിച്ച് മരിക്കുന്നു. ഇടിച്ച വാഹം നിർത്താതെ പോയി.
അപകടം നടന്ന സ്ഥലത്ത് ദേശീയപാതയിൽ വെളിച്ചമില്ല, സി.സി.ടി.വി. ക്യാമറയില്ല. പിറകിൽ മൂടിയ വാഹനമാണെന്ന സംശയം മാത്രം. ദൂരെനിന്ന് കണ്ട ഒരു ദൃക്സാക്ഷി പറഞ്ഞു. വാഹനം കണ്ടെത്താൻ വലിയ പ്രയാസമുള്ള കേസ്. പയ്യന്നൂർ പോലീസ് സ്റ്റേഷനിലെ പ്രമോദ് കടമ്പേരി, അബ്ദുൾ ജബ്ബാർ, അബിസിനാൻ എന്നീ സമർഥരായ പോലീസ് ഉദ്യോഗസ്ഥരെ കേസ് ഏൽപിക്കുന്നു.
പിന്നീട് കണ്ടത് കേരള പോലീസിന്റെ അന്വേഷണ മികവ്. 20-ാം ദിവസം മഞ്ചേശ്വരം കങ്കനാടിയിൽ വെച്ച് വാഹനത്തെയും ഡ്രൈവറെയും കസ്റ്റഡിയിലെടുക്കുന്നു. പയ്യന്നൂർ സ്ക്വാഡിലെ മൂന്നുപേർക്കും നൽകാം ബിഗ് സല്യൂട്ട്.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ വാഹനത്തെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിരുന്നില്ല. തെക്കോട്ട് കണ്ണൂർവരെയും വടക്കോട്ട് മംഗളൂരുവരെയും നൂറോളം ക്യാമറകൾ സംഘം പരിശോധിച്ചു. മഞ്ചേശ്വരത്തുനിന്ന് വാഹനത്തെക്കുറിച്ച് അവ്യക്തമായ സൂചന കിട്ടി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് കങ്കനാടിയിലെ വർക്ക് ഷോപ്പിൽനിന്ന് വാഹനം കണ്ടെത്തിയത്. മംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് മത്സ്യവുമായി പോകുകയായിരുന്ന പിക്കപ്പ് വാനാണ് അപകടമുണ്ടാക്കിയത്. അപകടത്തിൽ വാഹനത്തിന് കേടുപാട് പറ്റിയിരുന്നു. ഇത് നന്നാക്കാനായി വർക്ക് ഷോപ്പിൽ കയറ്റിയിരിക്കുകയായിരുന്നു. ഡ്രൈവർ മുഹമ്മദ് അശ്‌ഫാഖിനെ കസ്റ്റഡിയിലെടുത്തു. ഇതിനുമുമ്പ് അപകടം ഉണ്ടാക്കി നിർത്താതെപോയ ഇരുപതോളം വാഹനങ്ങൾ സ്ക്വാഡംഗങ്ങൾ കണ്ടെത്തിയിരുന്നു.
No comments
Post a Comment