Header Ads

  • Breaking News

    ‘ലോൺ എടുത്തത് ആശുപത്രി ആവശ്യത്തിന്, തിരിച്ചടച്ചിരുന്നു, പക്ഷേ…; അധ്യാപികയ്ക്ക് അക്കാര്യം അറിയിക്കാമായിരുന്നു’



    കണ്ണൂർ ∙ ഓൺലൈൻ ആപ് വഴിയെടുത്ത ലോൺ നിതിൻ തിരിച്ചടച്ചിരുന്നതായി അച്ഛൻ രാജൻ മാധ്യമങ്ങളോട് പറഞ്ഞു. നിതിൻ പഠിച്ചിരുന്ന കണ്ണൂർ ഡെന്റൽ കോളജിലെ അധ്യാപികയ്ക്ക് ലോൺ ആപ്പിൽ നിന്ന് ഭീഷണി സന്ദേശം ലഭിച്ചിരുന്നെങ്കിൽ അക്കാര്യം വീട്ടുകാരെ അറിയിക്കാമായിരുന്നു. നിതിന്റെ അമ്മ ആശുപത്രിയിൽ കിടന്നപ്പോഴാണ് ലോൺ എടുത്തത്. തനിക്ക് ജോലിക്ക് പോകാൻ കഴിയാതെ വന്നതോടെയാണ് ലോൺ മുടങ്ങിയതെന്നും പിതാവ് പറഞ്ഞു.

    ലോൺ മുടങ്ങിയതിനെ തുടർന്ന് നിതിന്റെ അധ്യാപികയെ ആപ്പുകാർ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം അവർ നിതിനെ അറിയിച്ചു. ഭീഷണി തുടർന്നതോടെ അധ്യാപിക പൊലീസിൽ പരാതി നൽകി. ഓൺലൈൻ ലോൺ ആപ്പിൽനിന്നു നിതിൻരാജ് വായ്പയെടുത്തതായും തിരിച്ചടവു വൈകിയതോടെ ലോൺ ഏജന്റുമാർ നിരന്തരം ഭീഷണിപ്പെടുത്തിയതായും വ്യക്തമായിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ പി.നിധിൻരാജ് പറഞ്ഞു.

    നിതിൻരാജിന്റെ ഫോണിലെ കോൺടാക്ട് വിവരങ്ങൾ ലോൺ ഏജൻസി കൈക്കലാക്കിയിരുന്നു. നിതിന്റെ അധ്യാപികമാരിലൊരാളെ ഏജന്റുമാർ ഫോൺ വിളിച്ച് ശല്യംചെയ്തിരുന്നു. അധ്യാപികയുടെ പരാതിയിൽ സൈബർ പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർ കോളജ് പ്രിൻസിപ്പലിനും പരാതി നൽകിയിരുന്നു. നിതിൻ മരിക്കുന്നതിനു മണിക്കൂറുകൾക്കു മുൻപ് ഇതെക്കുറിച്ചു ചോദിക്കാൻ പ്രിൻസിപ്പൽ വിളിപ്പിച്ചിരുന്നു. നിതിൻ റാഗിങ്ങിന് ഇരയായിട്ടുണ്ടോ എന്നും അന്വേഷിക്കും – കമ്മിഷണർ പറഞ്ഞു.


    No comments

    Post Top Ad

    Post Bottom Ad