Header Ads

  • Breaking News

    ക്ഷാമത്തിന് പിന്നാലെ പാചകവാതകത്തിന് തീവില; വാണിജ്യ എൽപിജി വിലയിൽ വൻ വർദ്ധനവ്



    കൽപ്പറ്റ: ക്ഷാമത്തിനിടെ വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി കമ്പനികൾ. 19 കിലോ സിലിണ്ടറിന് 195 രൂപ 50 പൈസയാണ് കൂട്ടിയത്. കേരളത്തിലെ പുതിയ വില 2092 രൂപയാണ്. വില വർധന പ്രാബല്യത്തിൽ വന്നു.

    കടുത്ത പ്രതിസന്ധിയിൽ നിൽക്കുന്ന ഹോട്ടൽ മേഖലയ്ക്ക് ഇരുട്ടടിയാണിത്. അഞ്ച് കിലോയുടെ മിനി സിലിണ്ടറുകൾക്ക് 51 രൂപയും വർധിപ്പിച്ചിട്ടുണ്ട്. അതേസമയം ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല.

    ഡൽഹിയിൽ 19 കിലോഗ്രാം സിലിണ്ടറിന് 195.50 രൂപ വർധിച്ച് വില 2078.50 രൂപയിലെത്തി. കൊൽക്കത്തയിൽ 218 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗത തടസ്സവും ഇന്ധന ഇറക്കുമതിയെ ബാധിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായത്. ഇറാൻ-അമേരിക്ക സംഘർഷം നീണ്ടുനിൽക്കുമെന്ന സൂചനകൾ അന്താരാഷ്ട്ര തലത്തിൽ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.

    അടിക്കടിയുണ്ടാകുന്ന ഈ വിലക്കയറ്റം ചെറുകിട കച്ചവടക്കാരെയും ഹോട്ടൽ മേഖലയെയും സാരമായി ബാധിച്ചിരിക്കുകയാണ്. ഇതോടെ ഹോട്ടൽ ഭക്ഷണസാധനങ്ങളുടെ വില വരും ദിവസങ്ങളിൽ വർദ്ധിക്കാനാണ് സാധ്യത. യുദ്ധസാഹചര്യം മുൻകൂട്ടി കണ്ട് ഇന്ധന ശേഖരണം നടത്തുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടതാണ് ഈ വിലക്കയറ്റത്തിന് വഴിവെച്ചതെന്ന വിമർശനവും ശക്തമാണ്. സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ പരോക്ഷമായി ബാധിക്കുന്ന ഈ തീരുമാനം വിപണിയിൽ വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് ഉറപ്പാണ്.


    No comments

    Post Top Ad

    Post Bottom Ad