Header Ads

  • Breaking News

    മന്ത്രി വീണാ ജോർജിനെതിരായ ആക്രമണം ; KSU പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്, വിശദീകരണവുമായി DGP




    കണ്ണൂർ :- ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെയുള്ള ആക്രമണത്തിൽ കേസെടുത്തതിൽ വിശദീകരണവുമായി ഡിജിപി റവാഡ ചന്ദ്രശേഖർ. ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിച്ച കെഎസ്‍യു പ്രവർത്തകർക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. അന്വേഷണത്തിലാണ് ഏതൊക്കെ വകുപ്പുകൾ നിലനിൽക്കുമെന്ന കാര്യം വ്യക്തമാവുക. വിശദമായ പരിശോധനയും അന്വേഷണവുമുണ്ടാകും. ആദ്യഘട്ടത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വധശ്രമത്തിന് കേസെടുത്തത്. വിശദമായ അന്വേഷണത്തിലൂടെ വകുപ്പുകളിൽ ഉൾപ്പെടെ വ്യക്തത വരുത്തും. മന്ത്രിക്കെതിരായ ആക്രമണത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിജിപി പറഞ്ഞു.

    ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ മാര്‍ച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവച്ചതായി ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മന്ത്രിയെ മെഡിക്കല്‍ ബോര്‍ഡിന്‍റെ നിര്‍ദേശാനുസരണം ഡിസ്ചാര്‍ജ് ചെയ്തിരുന്നു. നാല് ദിവസം പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച മരുന്നുകള്‍ തുടരുന്നുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഫോളോ അപ്പ് ചികിത്സ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. പത്തനംതിട്ടയിലെ വീട്ടിലാണ് മന്ത്രി വിശ്രമത്തിലുള്ളതെന്നും ഓഫീസ് അറിയിച്ചു.

    കണ്ണൂര്‍ പരിയാരത്ത് നിന്ന് കഴിഞ്ഞ ദിവസം പുലര്‍ച്ചെ പുറപ്പെട്ട ആരോഗ്യ മന്ത്രി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നില്ല. പരിയാരത്ത് നിന്ന് തുടർചികിത്സയ്ക്ക് റഫർ ചെയ്തത് തിരുവനന്തപുരത്തേക്കായിരുന്നു. ഇതോടെ കേരളത്തിന്‍റെ ആരോഗ്യ മന്ത്രി വീണ ജോർജ് എവിടെയെന്ന ചോദ്യവുമായി കെഎസ്‍യു അടക്കം രംഗത്ത് വന്നിരുന്നു. യാത്ര ചെയ്യാൻ പോലും കഴിയാത്തവിധം ഗുരുതരമായ പരിക്കുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ ഇറങ്ങിയത് ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം. ഇടയ്ക്ക് പത്തനംതിട്ട വീട്ടിലേക്ക് പോകുമെന്നും കോട്ടയത്ത് ഏതോ സ്വകാര്യ ആയുർവേദ ഉഴിച്ചിൽ കേന്ദ്രത്തിലേക്ക് പോകുമെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ, എവിടെയും മന്ത്രി എത്തിയതായി ഒരു വിവരവും ഇതുവരെ ഇല്ലെന്ന് കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്‍റ് പി മുഹമ്മദ് ഷമ്മാസ് പരിഹസിക്കുകയായിരുന്നു. മന്ത്രിയുടെ ഓഫീസിനും പാർട്ടിക്കും മറുപടി ഉണ്ടോയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

    No comments

    Post Top Ad

    Post Bottom Ad