Header Ads

  • Breaking News

    പെരിയ ഇരട്ട കൊലക്കേസ് പ്രതികൾക്ക് നിരന്തരം പരോൾ ; കോടതിയെ സമീപിക്കാനൊരുങ്ങി കൃപേഷിന്റേയും ശരത് ലാലിൻ്റെയും കുടുംബം





    കാസർഗോഡ് :- പെരിയ ഇരട്ട കൊലക്കേസ് പ്രതികൾക്ക് നിരന്തരം പരോൾ അനുവദിക്കുന്നതിനെതിരെ കൃപേഷിന്റേയും ശരത് ലാലിൻ്റെയും കുടുംബം. നിരന്തരമായി പരോൾ ലഭിക്കുന്നതിൽ ആശങ്കയുണ്ടെന്ന് ശരത് ലാലിന്റെ അച്ഛൻ സത്യനാരായണനും കൃപേഷിന്റെ അച്ഛൻ കൃഷ്ണനും പറഞ്ഞു. കോടതിയെ സമീപിക്കാനാണ് ഇരുവരുടെയും തീരുമാനം.

    പെരിയയിലെ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പത്താം പ്രതി രഞ്ജിത്തിനാണ് വീണ്ടും പരോൾ അനുവദിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് 15 ദിവസത്തേക്കാണ് പരോൾ അനുവദിച്ചത്. രണ്ടരമാസം മുമ്പും രഞ്ജിത്തിന് പരോൾ ലഭിച്ചിരുന്നു. രണ്ടര മാസ ഇടവേളയിൽ പരോൾ എന്നത് സ്വാഭാവിക നടപടി ആണെന്നാണ് ജയിൽ അധികൃതർ വിശദീകരിക്കുന്നത്.

    തുടർച്ചയായി പ്രതികൾക്ക് പരോൾ അനുവദിക്കുന്നതിനെതിരെ കൃപേഷിന്റെയും ശരത്ത് ലാലിന്റെയും കുടുംബങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ജനാധിപത്യമോ നീതിയോ നോക്കാതെ ക്രിമിനലുകളെ സംരക്ഷിക്കുകയാണ് സർക്കാരെന്ന് ശരത്ലാലിൻ്റെ അച്ഛൻ വിമർശിച്ചു. ജയിലിലും സിപിഎം ബന്ധമുളള പ്രതികൾക്ക് സർക്കാർ എല്ലാ സൌകര്യവും ഒരുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോടതി ശിക്ഷ വിധിച്ചിട്ടും പ്രതികൾ എപ്പോഴും പുറത്താണെന്ന് കൃപേഷിൻ്റെ അച്ഛൻ പ്രതികരിച്ചു. ഉന്നത നേതാക്കളുടെ ഒത്താശയോടെയാണ് കൊല നടത്തിയത് എന്നതിനാൽ പ്രതികൾ നേതാക്കളുടെ പേര് പറയുമോ എന്ന് അവർ ഭയപ്പെടുന്നുണ്ട്. തുടർച്ചയായുള്ള പരോൾ പ്രദേശത്ത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്നും ഇരുവരും പറഞ്ഞു. പെരിയ ഇരട്ടകൊലക്കേസിലെ ഒന്നാം പ്രതി പീതാംബരൻ, അഞ്ചാം പ്രതി ഗിജിൻ എന്നിവർ നിലവിൽ പരോളിലാണ്

    No comments

    Post Top Ad

    Post Bottom Ad