ദീപക് ആത്മഹത്യ കേസ്: ഷിംജിതയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

സമൂഹമാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചാരണത്തെത്തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ മുസ്ലീം ലീഗ് വനിതാ നേതാവ് ഷിംജിതയുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയിൽ വാദം കേൾക്കേണ്ടിയിരുന്ന ജഡ്ജി അവധിയിലായതിനെത്തുടർന്നാണ് നടപടികൾ ഇന്നത്തേക്ക് മാറ്റിവെച്ചത്.
പയ്യന്നൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ വടകര സ്വദേശിയായ ദീപക് തന്നോട് ലൈംഗിക അതിക്രമം കാട്ടിയെന്ന് ആരോപിച്ച് ഷിംജിത ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിരുന്നു. 23 ലക്ഷത്തിലധികം പേർ കണ്ട ഈ വീഡിയോയ്ക്ക് പിന്നാലെ ദീപക്കിനെതിരെ അതിരൂക്ഷമായ സൈബർ ആക്രമണമാണ് ഉണ്ടായത്. നിരപരാധിയാണെന്ന് വ്യക്തമാക്കാൻ കഴിയാത്തവിധം വ്യക്തിഹത്യ നേരിട്ട ദീപക്, ഇതിൽ മനംനൊന്ത് ജനുവരി 18-ന് ആത്മഹത്യ ചെയ്യുകയായിരുന്നു.
ദീപക്കിന്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് മെഡിക്കൽ കോളേജ് പോലീസ് ഷിംജിതയെ അറസ്റ്റ് ചെയ്തത്. അരീക്കോട് ഗ്രാമപഞ്ചായത്ത് മുൻ മുസ്ലീം ലീഗ് അംഗമായ ഷിംജിത, വടകര സ്വദേശിനിയാണ്. നേരത്തെ കുന്ദമംഗലം കോടതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് ഇവർ സെഷൻസ് കോടതിയെ സമീപിച്ചത്.
No comments
Post a Comment