വന്ദേഭാരത് ട്രെയിനുകളുടെ വേഗത കുറഞ്ഞു വരുന്നു.
സേവനങ്ങള്‍ വിപുലീകരിക്കുന്ന തിരക്കിലാണ് ഇന്ത്യൻ റെയില്‍വേ. അങ്ങനെയാണ് യാത്രക്കാർ രണ്ടു കൈയുംനീട്ടി സ്വീകരിച്ച വന്ദേഭാരത് ട്രെയിനുകളുടെ വരവ്.
വന്ദേ ഭാരത് ട്രെയിനുകളുടെ ശരാശരി വേഗത 2020-21 ലെ 84.48 കിലോമീറ്ററില്‍ നിന്ന് 2023-24 ല്‍ 76.25 കിലോമീറ്ററായി കുറഞ്ഞുവെന്ന് വിവരാവകാശ ചോദ്യത്തിന് മറുപടിയായി റെയില്‍വേ മന്ത്രാലയം അറിയിച്ചു. വന്ദേ ഭാരത് മാത്രമല്ല, മറ്റ് പല ട്രെയിനുകളും ചില സ്ഥലങ്ങളില്‍ ജാഗ്രതാ വേഗത നിലനിർത്തുന്നുണ്ടെന്നും റെയില്‍വേ ഉദ്യോഗസ്ഥർ പറഞ്ഞു. ചില വന്ദേ ഭാരത് ട്രെയിനുകള്‍ ഭൂമിശാസ്ത്രപരമായ കാരണങ്ങളാലോ അതികഠിനമായ കാലാവസ്ഥകളാലോ വേഗത നിയന്ത്രണങ്ങള്‍ നേരിടുന്നതായും റെയില്‍വേ പറയുന്നു.
രാജ്യത്തിന്റെ പലയിടത്തും റെയില്‍വേ ലൈനുകളില്‍ വലിയതോതിലുള്ള നവീകരണ പ്രവർത്തനങ്ങള്‍ നടക്കുകയാണ്. ഇതുമൂലം പലപ്പോഴും കൂടുതല്‍ വേഗത്തില്‍ പോകാൻ സാധിക്കില്ല. പുതിയ വന്ദേഭാരത് ട്രെയിനുകള്‍ കൂടുതല്‍ ദുഷ്‌കരമായ റെയില്‍വേ ലൈനുകളുള്ള റൂട്ടുകളില്‍ ഓടാൻ തുടങ്ങിയതും ശരാശരി വേഗതയില്‍ കുറവുണ്ടാകാൻ കാരണമായതായി റെയില്‍വേ വിശദീകരിക്കുന്നു.
കൊങ്കണ്‍ മേഖലകളില്‍ കൂടി ഓടുന്ന ട്രെയിനുകള്‍ കുന്നുകളും മലകളും കാരണം സുരക്ഷിതത്വത്തിന്റെ ഭാഗമായി വേഗത കുറച്ചു പോകേണ്ടിവരും. മണ്‍സൂണ്‍ കാലത്ത് ശരാശരി 75 കിലോമീറ്റർ വേഗത്തിലേക്ക് ഈ റൂട്ടിലെ വന്ദേഭാരത് സർവീസുകളുടെ വേഗപരിധി നിജപ്പെടുത്തേണ്ടി വരുമെന്നും ഇന്ത്യൻ റെയില്‍വേ മറുപടിയില്‍ പറയുന്നു.
വന്ദേ ഭാരതിൻ്റെ വേഗത കൂട്ടുന്നതിനായി റെയില്‍വേ ട്രാക്കുകള്‍ നവീകരിക്കുന്നുണ്ടെന്നും ഇക്കാരണങ്ങളാല്‍ വിവിധ സ്ഥലങ്ങളില്‍ ജാഗ്രത പുലർത്തുന്നുണ്ടെന്നും റെയില്‍വേ അധികൃതർ പറയുന്നു. ഈ നവീകരണങ്ങള്‍ പൂർത്തിയായാല്‍, മണിക്കൂറില്‍ 250 കിലോമീറ്റർ വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയിനുകള്‍ ഇന്ത്യയ്ക്ക് ഉണ്ടാകുമെന്നും റെയില്‍വേ ഉദ്യോഗസ്ഥർ പറയുന്നു.
No comments
Post a Comment