Header Ads

  • Breaking News

    ലോക്‌സഭ തെരഞ്ഞെടുപ്പ് ; യുവ വോട്ടര്‍മാരുടെ കണക്കില്‍ കേരളത്തിന് നേട്ടം




    തിരുവനന്തപുരം :- ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ന്‍റെ ആവേശം സംസ്ഥാനത്ത് കത്തിജ്വലിച്ച് നില്‍ക്കേ പുതിയ യുവ വോട്ടര്‍മാരുടെ കണക്കില്‍ കേരളത്തിന് നേട്ടം. 18നും 19നും ഇടയില്‍ പ്രായമുള്ള മൂന്ന് ലക്ഷത്തോളം പുതിയ വോട്ടര്‍മാരാണ് വോട്ടര്‍ പട്ടികയില്‍ കഴിഞ്ഞ അഞ്ച് മാസത്തിനിടെ പേര് ചേര്‍ത്തത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 

    2023 ഒക്ടോബര്‍ 27ന് പുറത്തുവിട്ട പട്ടിക പ്രകാരം 18-19 പ്രായത്തിലുള്ള 77,176 വോട്ടര്‍മാരാണ് പുതുതായി കേരളത്തില്‍ രജിസ്റ്റര്‍ ചെയ്‌തിരുന്നത്. 2023 ജനുവരി 22 ആയപ്പോഴേക്ക് ഇത് 2.88 ലക്ഷമായി ഉയര്‍ന്നു. എന്നാലിത് മാര്‍ച്ച് 18 ആയപ്പോഴേക്ക് 3.70 ലക്ഷത്തിലെത്തി. 2024 മാര്‍ച്ച് 18 വരെയുള്ള കണക്ക് പ്രചാരം സംസ്ഥാനത്ത് 2.72 കോടി വോട്ടര്‍മാരുമുണ്ട്. ഇതില്‍ 1.40 കോടി സ്ത്രീകളും 1.30 കോടി പുരുഷന്‍മാരുമാണുള്ളത്. 337 ട്രാന്‍സ്‌ജന്‍ഡര്‍മാരും വോട്ടര്‍ പട്ടികയിലുണ്ട്. 80 വയസും അതിലധികവും പ്രായമുള്ള 24.9 ലക്ഷം വോട്ടര്‍മാര്‍ കേരളത്തിലുണ്ട്. നൂറും അതിലേറ പ്രായവുമുള്ള 2,999 വോട്ടര്‍മാര്‍ നിലവില്‍ സംസ്ഥാനത്തുള്ളതായാണ് കണക്ക്. 57,459 ആണ് സര്‍വീസ് വോട്ടുകളുടെ എണ്ണം. 

    എന്നാല്‍ ഈ കണക്കുകളിലെല്ലാം മാറ്റം അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ വരും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനായി അപേക്ഷിക്കാനുള്ള തിയതി 2024 മാര്‍ച്ച് 25 വരെ സംസ്ഥാനത്തുണ്ട് എന്നതാണ് കാരണം. സംസ്ഥാനത്ത് 25,358 പോളിംഗ് ബൂത്തുകളാണ് ലോക്‌സഭ തെരഞ്ഞെടുപ്പിലുണ്ടാവുക. പോളിംഗ് ബൂത്തുകളിലെല്ലാം കുടിവെള്ളവും ടോയ്‌ലറ്റുകളും റാംപുകളും വീല്‍ചെയറുകളും വൈദ്യുതി സംവിധാനങ്ങളും ക്രമീകരിക്കും. പോളിംഗ് സ്റ്റേഷനുകളുടെ സമീപത്ത് വോട്ടര്‍മാരെ സഹായിക്കാനായി ഹെല്‍പ്‌-ഡസ്‌ക്കുകളുണ്ടാകും.  

    2024 ഏപ്രില്‍ 19ന് ആരംഭിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടിംഗ് ജൂണ്‍ 1നാണ് അവസാനിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടമായാണ് നടക്കുന്നത്. ആദ്യ ഘട്ടം ഏപ്രിൽ 19നും രണ്ടാം ഘട്ടം ഏപ്രിൽ 26നും മൂന്നാം ഘട്ടം മെയ് ഏഴിനും നാലാം ഘട്ടം മെയ് 13നും അഞ്ചാം ഘട്ടം മെയ് 20നും ആറാം ഘട്ടം മെയ് 25നും ഏഴാം ഘട്ടം ജൂൺ ഒന്നിനും നടക്കും. ജൂൺ നാലിനാണ് രാജ്യമെമ്പാടും വോട്ടെണ്ണൽ. കേരളത്തിൽ രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26നാണ് വോട്ടിംഗ് നടക്കുക

    No comments

    Post Top Ad

    Post Bottom Ad