Header Ads

  • Breaking News

    ഓണക്കാലം: ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കർശന പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി



    തിരുവനന്തപുരം: ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഓണക്കാല പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഏകോപനത്തിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനകൾക്ക് നേതൃത്വം നൽകും. ഓണക്കാലത്ത് അധികമായി വാങ്ങി ഉപയോഗിക്കുന്ന പാൽ, ഭക്ഷ്യ എണ്ണകൾ, പപ്പടം, ശർക്കര, പായസം മിക്‌സ്, നെയ്യ്, പച്ചക്കറികൾ, പഴങ്ങൾ, പരിപ്പുവർഗങ്ങൾ, മത്സ്യം, മാംസം തുടങ്ങിയവയുടെ വിതരണ കേന്ദ്രങ്ങളിലും, ഹോട്ടൽ, ബേക്കറി, തട്ടുകടകൾ എന്നിവടങ്ങളിലും ചെക്ക് പോസ്റ്റുകളിലും പരിശോധനയുണ്ടാകും. എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

    എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ ലൈസൻസ് ഉറപ്പാക്കേണ്ടതാണ്. ലേബൽ വിവരങ്ങൾ പൂർണമായിട്ടല്ലാതെ വിൽപനയ്ക്ക് വെച്ചിരിക്കുന്ന ഭക്ഷ്യ വസ്തുക്കളും പരിശോധനക്ക് വിധേയമാക്കും. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം അനുസരിച്ച് നിയമനടപടികൾ കൈക്കൊളളുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ അറിയിച്ചു.

    വ്യാപാരികൾ ഭക്ഷ്യ സുരക്ഷാ ലൈസൻസ്/രജിസ്ട്രേഷൻ എടുക്കേണ്ടതും ഉപഭോക്താക്കൾ കാണുന്ന വിധം സ്ഥാപനത്തിൽ പ്രദർശിപ്പിക്കേണ്ടതുമാണ്. നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിൽപ്പനക്കായി സ്ഥാപനത്തിൽ സൂക്ഷിക്കുകയോ, വിൽപ്പന നടത്തുകയോ ചെയ്യരുത്. പായ്ക്ക് ചെയ്ത ഭക്ഷണസാധനങ്ങൾ നിയമാനുസൃതമായ ലേബൽ വ്യവസ്ഥകളോടെ മാത്രമെ വിൽക്കാൻ പാടുളളൂ. ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളും, വ്യക്തികളും ശുചിത്വ ശീലങ്ങൾ കർശനമായും പാലിച്ചിരിക്കണം.

    ഉപഭോക്താക്കൾക്ക് ഭക്ഷണത്തിന്റെ സുരക്ഷയെക്കുറിച്ച് പരാതിയുണ്ടെങ്കിൽ 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം. ഇതുകൂടാതെ https://www.eatright.foodsafety.kerala.gov.in/ എന്ന പോർട്ടൽ മുഖേനയും പരാതി നൽകാം.

    No comments

    Post Top Ad

    Post Bottom Ad