വിവാഹം നടക്കാത്തതില്‍ ഉണ്ടായ വൈരാഗ്യവും നിരാശയും നയിച്ചത് ക്രൂര കൊലപാതകത്തിലേക്ക്: നക്ഷത്ര കൊലക്കേസിൽ കുറ്റപത്രം

മാവേലിക്കര: ആറ് വയസുകാരി നക്ഷത്രയെ പിതാവ് ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്ര കൊലക്കേസിലെ പ്രതിയായ അച്ഛൻ ശ്രീമഹേഷിനെതിരെ പൊലീസ് മാവേലിക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
497 പേജുകളുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്ന് മാവേലിക്കര സിഐ സി ശ്രീജിത്ത് പറഞ്ഞു. കൃത്യം നടന്ന 78-ാം ദിവസമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
തന്റെ വിവാഹം നടക്കാത്തതില്‍ ഉണ്ടായ വൈരാഗ്യവും നിരാശയുമാണ് കുട്ടിയെ കൊലപ്പെടുത്തുന്നതിലേക്ക് പ്രതി ശ്രീമഹേഷിനെ നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. വിവാഹ ആലോചന നിരസിച്ച വനിത പോലീസ് കോണ്‍സ്റ്റബിളിനെ വകവരുത്തുവാനും ഇയാള്‍ക്ക് പദ്ധതി ഉണ്ടായിരുന്നതായും പോലീസ് അന്വേഷണത്തില്‍ വ്യക്തമായതായി പറയുന്നു.
നിലവില്‍ പേരൂര്‍ക്കടയിലെ മാനസിക ആരോഗ്യ കേന്ദ്രത്തിലാണ് ശ്രീമഹേഷ്. കോടതി നടപടികളുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കായാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്.
No comments
Post a Comment