സർക്കാർ സേവനങ്ങളെല്ലാം ഡിജിറ്റൽ! സാമ്പത്തിക പ്രതിസന്ധിയിൽ അക്ഷയ കേന്ദ്രങ്ങൾ
സർക്കാറിന്റെ സേവനങ്ങളെല്ലാം ഡിജിറ്റലായി മാറിയതോടെ നിലനിൽപ്പിനായി പൊരുതി അക്ഷയ കേന്ദ്രങ്ങൾ. കൃത്യമായ വരുമാനം ലഭിക്കാത്തതോടെ മിക്ക അക്ഷയ കേന്ദ്രങ്ങളും അടച്ചിടേണ്ട അവസ്ഥയിലേക്ക് നീങ്ങുകയാണ്. സർക്കാർ നിശ്ചയിച്ച ഫീസ് മാത്രം വാങ്ങി കൃത്യമായി പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങളെയാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി ബാധിച്ചിരിക്കുന്നത്. 2018-ലാണ് അക്ഷയ കേന്ദ്രങ്ങളുടെ സേവന നിരക്ക് നിശ്ചയിച്ചത്. ഇത് രണ്ട് വർഷത്തിൽ ഒരിക്കൽ പുതുക്കി നിശ്ചയിക്കേണ്ടതുണ്ട്. എന്നാൽ, വർഷങ്ങൾക്കുശേഷവും നിരക്ക് വർദ്ധനവ് നടത്തിയിട്ടില്ലെന്നാണ് അക്ഷയ കേന്ദ്രങ്ങൾ നടത്തുന്ന ഉടമകളുടെ പരാതി. വൈദ്യുതി, പേപ്പർ, ഇന്റർനെറ്റ്, കെട്ടിട നികുതി, പ്രിന്ററിനുള്ള മഷി തുടങ്ങിയവയുടെ എല്ലാം വില ഇക്കാലയളവിൽ ഉയർന്നിട്ടുണ്ട്.
ചെലവ് കൂടുന്നതിനാൽ സേവന നിരക്ക് പുതുക്കി നിശ്ചയിക്കണമെന്നാണ് ഉടമകളുടെ ആവശ്യം. അടുത്തിടെ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് വിജിലൻസിന്റെ നേതൃത്വത്തിൽ വിവിധ അക്ഷയ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയിരുന്നു. അക്ഷയ കേന്ദ്രങ്ങൾ അമിത ഫീസ് ഈടാക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അക്ഷയ കേന്ദ്രങ്ങളിൽ ലഭ്യമാകുന്ന 36 തരം സേവനങ്ങളുടെ നിരക്കുകൾ സംസ്ഥാന ഐടി മിഷന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. ഐടി മിഷന്റെ കീഴിൽ 2002-ലാണ് അക്ഷയ കേന്ദ്രങ്ങൾ രൂപീകരിച്ചത്. ഏറ്റവും ചുരുങ്ങിയത് 300 ചതുരശ്ര അടി റൂമും, 3 കമ്പ്യൂട്ടറുകളും, 3 ജീവനക്കാരുമാണ് അക്ഷയ കേന്ദ്രങ്ങളിൽ വേണ്ടത്.
1 comment
തിരക്കില്ലാത്ത അക്ഷയ എവിടെയും കണറില്ലല്ലോ
Post a Comment