വിഷമുള്ള പ്രാണിയുടെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന എട്ടാംക്ലാസ് വിദ്യാർഥിനി മരിച്ചു
തിരുവല്ല: വിഷമുള്ള പ്രാണിയുടെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന എട്ടാംക്ലാസ് വിദ്യാർഥിനി മരിച്ചു. പെരിങ്ങര പതിമൂന്നാംവാർഡിൽ കോച്ചാരിമുക്കം പാണാറ വീട്ടിൽ അംജിത അനീഷാണ്(13) മരിച്ചത്. വീടിന് സമീപം കൂട്ടുകാർക്കൊപ്പം കളിക്കുമ്പോഴാണ് പ്രാണിയുടെ കുത്തേറ്റത്. ഈച്ചയെപ്പോലെയുള്ള പ്രാണിയാണെന്നായിരുന്നു കുട്ടി പറഞ്ഞിരുന്നത്.
ചെവിക്ക് താഴെയായിരുന്നു കുത്തേറ്റത്. ഈ മാസം ഒന്നിനായിരുന്നു കുട്ടിക്ക് പ്രാണിയുടെ കുത്തേറ്റത്. അരമണിക്കൂറിനുള്ളിൽ ദേഹമാസകലം ചൊറിഞ്ഞുതടിച്ചു. തുടർന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. ഇവിടുന്ന് തിരിച്ച് വരുന്നതിനിടെ കുട്ടി കുഴഞ്ഞുവീണ് ഉടൻതന്നെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ശ്വാസകോശത്തിലേക്ക് അണുബാധ പടർന്നതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച പുലർച്ചെ കുട്ടി മരിച്ചു. ശക്തിയേറിയ വിഷമുള്ള പ്രാണിയാകാം കടച്ചതെന്നാണ് ഡോക്ടർമാരുടെ നിഗമനം. പിതാവ്: അനീഷ്, മാതാവ്: ശാന്തി കൃഷ്ണ. സംസ്കാരം നടത്തി.
No comments
Post a Comment