Header Ads

  • Breaking News

    മുഴപ്പിലങ്ങാട് ബീച്ചിൽ കുട്ടികൾക്ക് നായ്ക്കളുടെ കടിയേറ്റു



    മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലെത്തിയ കുട്ടികളെ തെരുവു നായ്ക്കൾ കടിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ബീച്ചിലേക്ക് പ്രവേശിക്കുന്നതിനുള്ള ടോൾ പിരിവ് നാട്ടുകാർ തടഞ്ഞു. ചികിത്സയും നൽകിയതിനു ശേഷം കുട്ടികളെയും രക്ഷിതാക്കളെയും നാട്ടുകാർ കണ്ണൂർ കലക്ടറേറ്റിൽ കലക്ടർ എസ്. ചന്ദ്രശേഖറിന്റെ മുൻപാകെ എത്തിച്ചു. തെരുവുനായ ശല്യം അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ബന്ധപ്പെട്ട വകുപ്പുകളോട് നിർദേശിക്കുമെന്നും ഉദ്യോഗസ്ഥരടക്കം സംഘത്തോടൊപ്പം ബീച്ച് സന്ദർശിക്കുമെന്നും കലക്ടർ ഉറപ്പ് നൽകി.

    ബീച്ചിന്റെ എടക്കാട് ഭാഗത്തെ ചിൽഡ്രൻസ് പാർക്കിന് സമീപം ഇന്നലെ രാവിലെ 8.45 ഓടെയാണ് മൈസൂരു രാജ് നഗറിൽ നിന്ന് കുടുംബ സമേതം ബീച്ചിലെത്തിയ ഷഫഹത്ത് പാഷയുടെ മകൻ അബ്ദുൽ വഹാബ് (7) അക്രം ശരീഫിന്റെ മകൾ ഉലൈസ് കൗസർ (9) എന്നിവരെ നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചത്. പ്രദേശത്തുണ്ടായിരുന്നവർ ബഹളം വച്ച് നായ്ക്കളെ ഓടിച്ചതുകൊണ്ടാണ് വൻ അപായം ഒഴിവായത്.

    നാട്ടുകാരുടെ സഹായത്തോടെ തലശ്ശേരി ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഇവർക്ക് പ്രതിരോധ കുത്തിവയ്പും ചികിത്സയും നൽകി. കുട്ടികളെ ചികിത്സയ്ക്കായി തലശ്ശേരി ഗവ.ആശുപത്രിയിൽ പ്രവേശിപ്പിക്കാനും തുടർന്ന് കലക്ടറുടെ സമീപത്തെത്തിക്കാനും മുഴപ്പിലങ്ങാട് സ്വദേശികളായ കെ.വി.മുനീർ, ടി.കെ.സാഹിർ, ഷംസു ഐറ്റാണ്ടി എന്നിവർ നേതൃത്വം നൽകി.

    മേഖലയിൽ തെരുവുനായ്ക്കൾ പകലും രാത്രിയും ഒരു പോലെ വിലസുകയാണെന്നും കാൽനട യാത്രക്കാരുടെയും വാഹനങ്ങളുടെ പിന്നാലെയും ഓടുന്നത് ഏറെ അപകടങ്ങൾ ഉണ്ടാക്കുന്നതായും പരാതികൾ ഉയരാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ബീച്ചിലെത്തി പ്രശ്നപരിഹാരത്തിന് നടപടികൾ സ്വീകരിക്കുമെന്ന വാഗ്ദാനം തന്നാൽ മാത്രമേ ടോൾ പിരിക്കാൻ അനുവദിക്കൂ എന്നും പ്രതിഷേധക്കാർ പറഞ്ഞു. ഡി.ടി.പി.സി അധികൃതർ ഇന്ന് വൈകിട്ട് പ്രതിഷേധക്കാരുമായി ചർച്ച നടത്തുമെന്ന് അറിയിച്ചു.


    No comments

    Post Top Ad

    Post Bottom Ad