ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിൽ : സർക്കാറിനെതിരെ അധ്യാപകര്‍ കോടതിയില്‍
സംസ്ഥാനത്ത് സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതി താളം തെറ്റിയതോടെ സര്‍ക്കാരിനെതിരെ നിയമ നടപടിയുമായി പ്രധാനാധ്യാപകര്‍ കോടതിയില്‍. ഉച്ചഭക്ഷണത്തിനായി സര്‍ക്കാര്‍ അനുവദിക്കുന്ന തുക അപര്യാപ്തമെന്നും വിഷയം നിരവധി തവണ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടിയില്ലെന്നും അധ്യാപക സംഘടനകള്‍ പറയുന്നു. കടം വാങ്ങിയും, പി.ടി.എയുടെ സഹായത്തോടെയാണ് സംസ്ഥാനത്തെ മിക്ക സ്‌കൂളുകളിലും ഉച്ചഭക്ഷണ വിതരണം നടത്തുന്നത്.
2016ല്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്ത് ഇറക്കിയ ഉത്തരവ് പ്രകാരമാണ് നിലവില്‍ ഉച്ചഭക്ഷണ പദ്ധതി. പലവ്യഞ്ജനങ്ങള്‍, പച്ചക്കറി, പാല്‍, കോഴിമുട്ട, പാചകവാതകം എന്നിവയുടെ വില ഗണ്യമായി ഉയര്‍ന്നതോടെ നിലവില്‍ സര്‍ക്കാര്‍ നല്‍കുന്ന തുക സ്‌കൂളുകള്‍ക്ക് മതിയാകുന്നില്ല.
ഈ സാഹചര്യത്തില്‍ തുക വര്‍ദ്ധിപ്പിക്കണമെന്നാണ് പ്രധാന അധ്യാപകരുടെ ആവശ്യം.
150 കുട്ടികളുള്ള സ്‌കൂളില്‍ ഒരു കുട്ടിക്ക് എട്ട് രൂപ എന്നതാണ് കണക്ക്. 500 കുട്ടികളുണ്ടെങ്കില്‍ 7 രൂപയും, അതിന് മുകളിലാണെങ്കില്‍ 6 രൂപയുമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഈ സാഹചര്യത്തില്‍ ശരാശരി 50 കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങള്‍ക്ക് പോലും പതിനായിരം രൂപയുടെ അധിക ബാധ്യത ഉണ്ടെന്നാണ് ആരോപണം.

No comments
Post a Comment