Header Ads

  • Breaking News

    വീട്ടിൽ അതിക്രമിച്ച് കയറി ആറാം ക്ലാസുകാരിക്ക് സിന്ദൂരം ചാർത്തി, എട്ടാം ക്ലാസുകാരൻ പൊലീസ് കസ്റ്റഡിയില്‍





    ആറാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി നെറ്റിയിൽ സിന്ദൂരം ചാർത്തിയതിന് എട്ടാം ക്ലാസ് വിദ്യാർത്ഥി പൊലീസ് പിടിയിലായി. കത്തിമുനയിൽ നിർത്തിയാണ് ആൺകുട്ടി പെൺകുട്ടിയുടെ നെറ്റിയിൽ സിന്ദൂരം ചാർത്തിയത്. സംഭവം നടന്നത് ഉത്തർ പ്രദേശിലെ മഹാരാജ്​ഗഞ്ച് ജില്ലയിലാണ്. 

    പെൺകുട്ടിയുടെ അച്ഛൻ പരാതി നൽകിയതിനെ തുടർന്നാണ് പതിനാറുകാരനെ പൊലീസ് ചോദ്യം ചെയ്തത്. പതിനാറുകാരനും ഒരു സുഹൃത്തും ചേർന്നാണ് പെൺകുട്ടിയുടെ വീട്ടിൽ എത്തിയത് എന്ന് മഹാരാജ്ഗഞ്ച് സ്റ്റേഷൻ ഹൗസ് ഓഫീസർ രവികുമാർ റായ് പറഞ്ഞു. 

    ആൺകുട്ടിയും സുഹൃത്തും എത്തുമ്പോൾ പെൺകുട്ടി നിലം തുടച്ചു കൊണ്ട് ഇരിക്കുകയായിരുന്നു. ആ സമയത്ത് ഒരാൾ കുട്ടിയുടെ കഴുത്തിൽ കത്തി ചേർത്ത് പിടിച്ചു. പിന്നീട് ബലമായി അവളുടെ നെറ്റിയിൽ സിന്ദൂരം ചാർത്തുകയായിരുന്നു. 

    ഭയന്നുപോയ പെൺകുട്ടി ഉറക്കെ ഒച്ചവച്ചു. എന്നാൽ, ആരെങ്കിലും വരുന്നതിന് മുമ്പ് ആൺകുട്ടിയും സുഹൃത്തും ഓടി രക്ഷപ്പെട്ടു. എന്നാൽ, ഡ്രൈവറായ അച്ഛൻ ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ കുട്ടി എല്ലാം അച്ഛനോട് പറഞ്ഞു. പിന്നാലെ അച്ഛൻ നേരെ ചെന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്‌ട് 2012 (Protection of Children from Sexual Offences Act, 2012) പ്രകാരം ആൺകുട്ടിക്കെതിരെ കേസ് എടുത്തു.  

    സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ആൺകുട്ടികൾ വന്ന മോട്ടോർസൈക്കിൾ പൊലീസ് തിരിച്ചറിഞ്ഞത്. പിന്നാലെ പതിനാറുകാരനെ കണ്ടെത്തുകയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്യുകയായിരുന്നു. കുട്ടിയെ പിന്നീട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കുകയും പിന്നാലെ ജുവനൈൽ ഹോമിലേക്ക് അയക്കുകയും ചെയ്തു. 

    ആൺകുട്ടിക്ക് ചെയ്തതിൽ ഒരു പശ്ചാത്താപവും തോന്നിയിരുന്നില്ല എന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ പറയുന്നു. മാത്രമല്ല, ചോദ്യം ചെയ്തപ്പോൾ താനവളെ വിവാഹം കഴിക്കാൻ ആ​ഗ്രഹിക്കുന്നു എന്നായിരുന്നത്രെ എട്ടാം ക്ലാസുകാരൻ പറഞ്ഞത്.


    No comments

    Post Top Ad

    Post Bottom Ad