Header Ads

  • Breaking News

    ഓസ്കാര്‍ വേദിയിലേക്ക് 'ജല്ലിക്കട്ട്' ഇല്ല; നോമിനേഷന്‍ പട്ടികയില്‍ നിന്നും പുറത്ത്



    നിരൂപക ശ്രദ്ധ നേടിയ മലയാള ചിത്രം 'ജല്ലിക്കട്ട്' ഓസ്കാര്‍ നോമിനേഷന്‍ പട്ടികയില്‍ നിന്നും പുറത്ത്. മികച്ച വിദേശ ഭാഷാ സിനിമകളുടെ പട്ടികയിലായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ഇടം നേടിയിരുന്നത്. അടുത്ത ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിനിമകളില്‍ 'ജല്ലിക്കട്ട്' ഇടം നേടിയില്ല. 2021 ഏപ്രില്‍ 25ന് ഓസ്കാര്‍ പുരസ്‌കാര ദാനം നടക്കും.


    ഇന്ത്യയില്‍ നിന്ന് ആകെ 27 ചിത്രങ്ങളുടെ പട്ടിക ആയിരുന്നു ഓസ്കര്‍ നാമനിര്‍ദേശത്തിനായി സമര്‍പ്പിച്ചത്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ എന്ന ചിത്രവും പട്ടികയില്‍ ഉണ്ടായിരുന്നു. ഇതിനുപുറമെ ഗുലാബോ സിതാബോ, ചിപ്പ, ചലാംഗ്, ഡിസൈപ്പിള്‍, ശിക്കാര, ബിറ്റര്‍ സ്വീറ്റ് തുടങ്ങിയ ചിത്രങ്ങളും ഉണ്ടായിരുന്നു. എസ്. ഹരീഷ് എഴുതിയ 'മാവോയിസ്റ്റ്' എന്ന കഥയെ അവലംബിച്ചാണ് ജല്ലിക്കട്ടിന്റെ തിരക്കഥ. എസ്. ഹരീഷും ആര്‍. ജയകുമാറും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ക്യാമറ ചലിപ്പിച്ചത്.

    ചെമ്ബന്‍ വിനോദ് ജോസ്, ആന്റണി വര്‍ഗീസ്, സാബുമോന്‍ അബ്ദുസമദ്, ജാഫര്‍ ഇടുക്കി എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍.

    തോമസ് പണിക്കര്‍, ലിജോ പെല്ലിശേരി, ചെമ്ബന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

    ജല്ലിക്കട്ടില്‍ എന്താണുള്ളത്?

    പോത്തിന് പിന്നാലെയുള്ള ഒരു ഗ്രാമത്തിന്റെ ഓട്ടമാണ് ഈ ചിത്രം. മനുഷ്യ മനസ്സില്‍ എപ്പോള്‍ വേണമെങ്കിലും കടിഞ്ഞാണ്‍ പൊട്ടി ഓടാന്‍ കാത്തു നില്‍ക്കുന്ന മറ്റൊരു കാട്ടുപോത്തിന്റെ പിറകെയാണ് ഈ യാത്ര. കാതടപ്പിക്കുന്ന ഒച്ചപ്പാടും പൈശാചികതയും തന്റെ സിനിമയിലെ ഇഷ്‌ട ചേരുവയാക്കിയ ലിജോ ജോസ് പെല്ലിശ്ശേരി, ജല്ലിക്കട്ടിന്റെ മത്സരയോട്ടത്തിലും ഇവയെ ഒപ്പം കൂട്ടുന്നു.

    മനുഷ്യ മനസ്സിലെ കാടത്തം, സ്ത്രീകള്‍ അനുഭവിക്കുന്ന അടിച്ചമര്‍ത്തലും അസമത്വവും, കപട സദാചാര ബോധം എന്നിവയെ ഒന്നിച്ചൊരിടത്ത് അടച്ചാക്ഷേപിക്കാന്‍ ഒരുപക്ഷെ മറ്റൊരു മലയാള സിനിമ ജല്ലികട്ടിനോളം എത്തിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

    കഥാപാത്രങ്ങളുടെ പ്രാധാന്യം കൊണ്ട് ഒരിക്കലും അളക്കാനാവാത്ത ചിത്രമാണ് ജല്ലികട്ട്. ഏതെങ്കിലും ചില ക്യാരക്റ്ററുകളിലോ, കൂട്ടത്തിലോ ഒതുങ്ങാതെ, ഒന്ന് മറ്റൊന്നിലേക്ക് വഴിമാറുന്ന നവീന രീതിയാണ് ജല്ലികട്ട് പിന്തുടരുന്നത്. അഥവാ താരപ്രഭാവത്തിന് പ്രാധാന്യം കല്‍പ്പിക്കാത്ത ചിത്രമെന്ന് വിളിക്കാം.

    ഇരുളില്‍ നിന്നും വെളിച്ചത്തിലേക്കും ശേഷം വീണ്ടും ഇരുട്ടിലേക്കും തിരിയുന്ന ഗിരീഷ് ഗംഗാധരന്റെ ക്യാമറ ജല്ലികട്ടിനെ മികച്ച ഫ്രയിമുകളുടെ ചിത്രമാക്കുന്നു. അപ്രതീക്ഷിതയിടങ്ങളില്‍ അതി വിദഗ്ധമായി ചലിക്കപ്പെടുന്ന ക്യാമറ പ്രേക്ഷകനെ പിടിച്ചിരുത്തുന്നതിലെ അവിഭാജ്യ ഘടകമാണ്.

    പശ്ചാത്തല സംഗീതത്തിന് വാദ്യോപകരണങ്ങള്‍ മാത്രമെന്തിനെന്ന ചോദ്യമാണ് പ്രശാന്ത് പിള്ള ഉയര്‍ത്തുന്നത്. കോറസില്‍ തീര്‍ത്ത ഒച്ചകള്‍ ഉയര്‍ത്തിയ പശ്ചാത്തലത്തില്‍ വിടരുന്ന ഫ്രയിമുകളാണ് ജല്ലികട്ടിനു ജീവന്‍ നല്‍കുന്നത്. എടുത്തു പറയേണ്ടതാണ് രംഗനാഥ് രവിയുടെ സൗണ്ട് ഡിസൈനും. അങ്കമാലി ഡയറീസിലും, ഈ.മ.യൗ.വിലും പ്രേക്ഷകനെക്കൊണ്ട് 'ഇതുവരെ കേട്ടതല്ലല്ലോ' എന്ന് പറയിപ്പിച്ച പശ്ചാത്തലസംഗീത സങ്കേതങ്ങള്‍ ഉണ്ടെങ്കില്‍, ഇവിടെയും അത്തരം വ്യത്യസ്തതകള്‍ ആവര്‍ത്തിക്കപ്പെടുന്നു.

    No comments

    Post Top Ad

    Post Bottom Ad