Header Ads

  • Breaking News

    സര്‍ സയ്യിദ് കോളേജില്‍ എസ്.എഫ്.ഐ എം.എസ്.എഫ് സംഘര്‍ഷം; 25 പേര്‍ക്കെതിരെ കേസ്



    തളിപ്പറമ്പ്:
    തളിപ്പറമ്പ് സര്‍സയ്യിദ് കോളേജില്‍ എസ്എഫ്‌ഐ-എംഎസ്എഫ് സംഘര്‍ഷത്തില്‍ ഇരുവിഭാഗങ്ങളിലെയും 25 പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. സംഘര്‍ഷത്തില്‍ മൂന്ന് എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കും ഒരു എസ്എഫ്‌ഐ പ്രവര്‍ത്തകനും പരിക്കേറ്റിരുന്നു. ഇവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

    ഇന്നലെ ഉച്ചക്കായിരുന്നു തളിപ്പറമ്പ് സര്‍സയ്യിദ് കോളേജില്‍ എസ്എഫ്‌ഐ- എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. കാമ്പസിനകത്ത് തെരഞ്ഞെടുപ്പ് കാമ്പയിന്‍ നടത്തുന്നതിനെ ചൊല്ലിയായിരുന്നു സംഘര്‍ഷം. സപ്തംബര്‍ അഞ്ചിനാണ് കണ്ണൂര്‍ സര്‍വ്വകലാശാലക്ക് കീഴിലെ യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകനായ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി അഖില്‍ ബാബുവിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എംഎസ്എഫ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിറകിലെന്ന് എസ്എഫ്‌ഐ നേതൃത്വം ആരോപിച്ചു.

    പരിക്കേറ്റ എംഎസ്എഫ് പ്രവര്‍ത്തകരായ മൂന്നാം വര്‍ഷ ബിഎ ഹിസ്റ്ററി വിദ്യാര്‍ത്ഥികളായ അജ്മല്‍ റഹ്മാന്‍, പി.സി.മുഹമ്മദ് ദര്‍വേഷ് ബിലാല്‍, മൂന്നാം വര്‍ഷ ബിഎ മലയാളം വിദ്യാര്‍ത്ഥി അഫ്‌സീര്‍ ഉമ്മര്‍ എന്നിവരെ തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുറത്ത് നിന്നെത്തിയ എസ്എഫ്‌ഐ സംഘം അക്രമിക്കുകയായിരുന്നുവെന്ന് എംഎസ്എഫ് നേതൃത്വം ആരോപിച്ചു. കോളേജ് അധികൃതര്‍ വിവരമറിയിച്ചത് പ്രകാരം തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് പ്രിന്‍സിപ്പലും എസ്‌ഐ കെ.പി. ഷൈനും തമ്മില്‍ ചര്‍ച്ച നടത്തി ഒരു സംഘടനക്കും കാമ്പസിനകത്ത് പ്രത്യേക കാമ്പയിന് അനുമതി നല്‍കേണ്ടെന്ന് തീരുമാനിച്ചു.

    No comments

    Post Top Ad

    Post Bottom Ad