Header Ads

  • Breaking News

    മുഖ്യമന്ത്രി പിണറായി വിജയൻ കേരള സമൂഹത്തോട് മാപ്പുപറയണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ

    കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള സമൂഹത്തോട് മാപ്പുപറയണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു.

    പൗരത്വ ഭേദഗതി നിയമത്തിനെതിരായി സമരം ചെയ്തവര്‍ക്കെതിരെ കേസെടുക്കില്ലെന്നും അത് സര്‍ക്കാര്‍ നയമല്ലെന്നുമാണ് മുഖ്യമന്ത്രി മുമ്പ് നിയമസഭയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് വിവിധ ജില്ലകളിലെ പൊലീസ് ആസ്ഥാനത്തു നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.

    2020 ഫെബ്രുവരി 3ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സിഎഎ, എന്‍ആര്‍സി വിരുദ്ധ സമരക്കാര്‍ക്കെതിരേ കേസെടുത്തിട്ടില്ലെന്ന് ഔദ്യോഗികമായി വിശദീകരിച്ചെങ്കിലും ഇക്കാലയളവില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ വ്യത്യസ്ത മതസംഘടനകള്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമെതിരേ 500ലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായാണു വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്.

    പൗരത്വ വിരുദ്ധ സമരത്തിന്റെ പേരില്‍ സംസ്ഥാനത്ത് ഒരിടത്തും ക്രമസമാധാനം തകര്‍ന്നതായി റിപോര്‍ട്ട് ചെയ്തിട്ടില്ല. എന്നിട്ടും പൗരത്വനിയമം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന മുസ്ലിം സംഘടനകള്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുമെതിരേയാണ് കേസുകളെന്നതും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ന്യൂനപക്ഷവിരുദ്ധ സമീപനത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

    ന്യൂനപക്ഷ സ്‌നേഹമെന്ന് പുറംമേനി നടിക്കുകയും പിന്‍വാതിലിലൂടെ അവര്‍ക്കെതിരെ വ്യാപകമായി കേസെടുക്കുകയും ചെയ്തതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇരട്ടത്താപ്പാണ് പുറത്തുവന്നിരിക്കുന്നത്. കേരള സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമത്തിന് എതിരാണെന്ന പൊതുധാരണ സൃഷ്ടിക്കുകയും മറുവശത്ത് ന്യൂനപക്ഷങ്ങളെ വേട്ടയാടുകയും ചെയ്യുന്ന പിണറായി സര്‍ക്കാര്‍ ഫാഷിസ്റ്റ് ഭരണകൂടങ്ങളുടെ പാതയാണ് പിന്തുടരുന്നത്.

    സര്‍ക്കാരിന്റെ ഈ പോക്ക് ഫാഷിസ്റ്റുകള്‍ക്ക് വളക്കൂറുള്ള മണ്ണായി കേരളത്തെ മാറ്റുമെന്നതില്‍ സംശയമില്ല. പിണറായി വിജയന് കേരള സമൂഹത്തോട് തെല്ല് ആത്മാര്‍ഥതയുണ്ടെങ്കില്‍ ഈ കേസുകള്‍ പിന്‍വലിക്കുകയും പരസ്യമായി മാപ്പു പറയുകയും വേണമെന്ന് സി പി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു.

    No comments

    Post Top Ad

    Post Bottom Ad