Header Ads

  • Breaking News

    ജീവനക്കാരിക്കും ഭർത്താവിനും കോവിഡ്: രാമന്തളിയിലെ ആസ്പത്രികൾ അടച്ചിടും

    പയ്യന്നൂർ : 
    രാമന്തളി, എട്ടിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ലാബ് ടെക്നീഷ്യയ്ക്കും ഭർത്താവിനും കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ആസ്പത്രികളിലെ ഡോക്ടർമാരും മറ്റു ജീവനക്കാരും ക്വാറന്റീനിൽ പോകാൻ നിർദേശം. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ആസ്പത്രികൾ അടച്ചിടും.

    രാമന്തളി പി.എച്ച്.സി.യിലെയും എട്ടിക്കുളം പി.എച്ച്.സി.യിലെയും ലാബ് ടെക്നീഷ്യയായ തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശിനിയായ യുവതിക്കാണ് റാപ്പിഡ് ആന്റിജൻ പരിശോധനയിൽ കോവിഡ് കണ്ടെത്തിയത്. ആൾക്കൂട്ടം രൂപപ്പെടുന്നയിടങ്ങളിലെ ആളുകളിൽ ചിലരെ ആന്റിജൻ ടെസ്റ്റിന് വിധേയമാക്കിയിരുന്നു. എട്ടിക്കുളത്ത് 50 പേരെയും രാമന്തളിയിൽ 30 പേരെയുമാണ് ഇത്തരത്തിൽ പരിശോധനയ്ക്ക് വിധേയമാക്കിയത്. പരിശോധനയിൽ രണ്ട്‌ ആസ്പത്രികളിലുമായി ജോലി ചെയ്യുന്ന ലാബ് ടെക്നീഷ്യയായ യുവതിയിൽ കോവിഡ്ബാധ കണ്ടെത്തുകയായിരുന്നു.

    യുവതിയെ ആസ്പത്രിയിൽനിന്ന് കൂട്ടിക്കൊണ്ടുപോകാനെത്തിയ ഭർത്താവിനെയും റാപ്പിഡ് ടെസ്റ്റിന് വിധേയമാക്കിയപ്പോൾ ഇയാൾക്കും കോവിഡ്ബാധ കണ്ടെത്തി.

    കൂടുതൽ വിശദമായ പരിശോധന നടത്തുന്നുണ്ടെങ്കിലും മുൻകരുതലിന്റെ ഭാഗമായി രണ്ട്‌ ആസ്പത്രികളും അടച്ചിടുകയാണെന്ന് രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് എം.വി. ഗോവിന്ദൻ പറഞ്ഞു. ഇവരുടെ രോഗബാധയുടെ ഉറവിടം വ്യക്തമായിട്ടില്ലെങ്കിലും ആരോഗ്യ വകുപ്പധികൃതർ ഇരുവരുടെയും സമ്പർക്കപ്പട്ടിക തയ്യാറാക്കിവരികയാണ്.

    ജില്ലാ മെഡിക്കൽ ഓഫീസറുടെ സഹായത്തോടെ ലഭ്യമാകുന്ന ഡോക്ടർമാരെയുപയോഗപ്പെടുത്തി ബദൽ ചികിത്സാസൗകര്യം ഏർപ്പെടുത്തുന്നതിനുള്ള നീക്കവും നടത്തിവരികയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad