എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് നിരന്തര പീഡനം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
കൊല്ലം:
കടയ്ക്കലിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് നിരന്തര പീഡനം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പ്രതികളെ അറസ്റ്റ് ചെയ്യാൻ കടയ്ക്കൽ പൊലീസിനു കഴിയുന്നില്ലെന്നാരോപിച്ച് കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകി. മുഖ്യമന്ത്രിയും ഡിജിപിയും ഉൾപ്പടെയുള്ളവർക്കാണ് പരാതി നൽകിയിരിക്കുന്നത്.
ജനുവരി മാസം ഇരുപത്തി മൂന്നാം തീയതിയാണ് ദളിത് സമുദായത്തിൽപ്പെട്ട എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിലെ റൂമിനുള്ളിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. ഉടൻ കുട്ടിയെ കടയ്ക്കൽ താലുക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർന്ന് കടയ്ക്കൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടത്തി. കുട്ടി മരിക്കുന്നതിന് മൂന്ന് ദിവസം മുൻപ് വരെ നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
കുട്ടിയുടെ ബന്ധുക്കളുൾപ്പടെയുള്ളവരെ വിളിച്ചു വരുത്തി വിവരങ്ങൾ ശേഖരിച്ചെങ്കിലും പ്രതിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. ഇതോടെയാണ് മുഖ്യമന്ത്രിക്കുൾപ്പടെ പരാതി നൽകാൻ വീട്ടുകാർ തീരുമാനിച്ചത്. ഡിജിപിക്കും, എസ് സി/എസ്ടി കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.
പുനലൂർ ഡിവൈഎസ്പി അനിൽ ദാസിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. അന്വേഷണം ശരിയായ ദിശയിലാണെന്നും, ശാസ്ത്രീയമായ രീതിയിലുള്ള പരിശോധനകളുൾപ്പടെ നടന്നുവരികയാണെന്നുമാണ് പൊലീസ് പറയുന്നത്.
ليست هناك تعليقات
إرسال تعليق