പയ്യന്നൂരിൽ പുതിയ പൊലീസ് സബ്ഡിവിഷൻ വരും
പയ്യന്നൂർ:
പയ്യന്നൂരിൽ പുതിയ പൊലീസ് സബ്ഡിവിഷൻ വരും. വിസ്തൃതിയും പൊലീസിൻെറ ജോലിഭാരവും കുറക്കുക എന്ന സർക്കാർ തീരുമാനത്തിൻെറ ഭാഗമായാണ് പയ്യന്നൂരിലുൾപ്പെടെ പുതിയ സബ്ഡിവിഷൻ വരുന്നത്.സംസ്ഥാനത്ത് രൂപവത്കരിക്കുന്ന 25 സബ്ഡിവിഷനുകളുടെ കൂട്ടത്തിലാണ് പയ്യന്നൂരിനെയും ഉൾപ്പെടുത്തിയത്. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സമർപ്പിച്ച റിപ്പോർട്ട് സർക്കാർ അംഗീകരിച്ചതോടെയാണ് പയ്യന്നൂരിലും പുതിയ ഡിവിഷൻ എന്ന ആവശ്യം യാഥാർഥ്യമാവുന്നത്. നിലവിൽ തളിപ്പറമ്പ് സബ്ഡിവിഷൻെറ കീഴിലാണ് പയ്യന്നൂർ ഡിവിഷൻ ഉൾപ്പെടുന്നത്.പത്തിലധികം സ്റ്റേഷനുകളാണ് നിലവിൽ സബ്ഡിവിഷനുകളിൽ ഉള്ളത്. ഇത് പകുതിയായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. പയ്യന്നൂർ മുതൽ കർണാടക അതിർത്തിയായ ചെറുപുഴ സ്റ്റേഷൻ പരിധിവരെയുള്ള സ്റ്റേഷനുകൾ നേരത്തെ പയ്യന്നൂർ സർക്കിൾ പരിധിയിലാണ് വരുന്നത്. സർക്കിൾ ഇൻസ്പെക്ടർ തസ്തിക നിർത്തലാക്കുകയും സർക്കിൾ ഓഫിസുകൾ ഇല്ലാതാവുകയും ചെയ്തിട്ടുണ്ട്. സർക്കിൾ ഇൻസ്പെക്ടർമാർ എസ്.എച്ച്.ഒമാരായതോടെ ഓഫിസ് നിയന്ത്രണം കാര്യക്ഷമമല്ല എന്ന പരാതിക്കു കൂടിയാണ് പരിഹാരമാവുന്നത്. പയ്യന്നൂർ, പെരിങ്ങോം, ചെറുപുഴ എന്നീ സ്റ്റേഷനുകൾക്കുപുറമെ പഴയങ്ങാടി, പരിയാരം സ്റ്റേഷനുകൾ കൂടി പയ്യന്നൂർ സബ് ഡിവിഷനിൽ ഉൾപ്പെടുത്തിയേക്കും. എന്നാൽ, ഇതുസംബന്ധിച്ച നോട്ടിഫിക്കേഷൻ ഇറങ്ങാനിരിക്കുന്നതേയുള്ളൂ. സർക്കിളിൽനിന്ന് സ്ഥാനക്കയറ്റം ലഭിച്ച ഓഫിസർമാരായിരിക്കും പുതിയ ഡിവിഷനുകളിൽ ഡിവൈ.എസ്.പിമാരായി എത്തുക. പുതിയ ഡിവിഷനുകൾ വരുന്നതോടെ സ്റ്റേഷനുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാവുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. മാത്രമല്ല, പൊലീസുകാരുടെ ജോലിഭാരം കുറയുകയും ചെയ്യും. കേസുകളുടെ അന്വേഷണത്തിനും മറ്റും ഡിവിഷൻ വിഭജനം ഗുണകരമാവും. പയ്യന്നൂരിന് പുറമെ ജില്ലയിൽ കൂത്തുപറമ്പും പേരാവൂരും കാസർകോട് ജില്ലയിൽ ബേക്കലുമാണ് പുതിയ സബ്ഡിവിഷൻ വരുന്ന സ്ഥലങ്ങൾ. പ്രമാദമായ നിരവധി കേസുകളുള്ള സ്റ്റേഷനാണ് പയ്യന്നൂർ. പല കേസുകളിലും അന്വേഷണം പാതിവഴിയിലാണ്. തളിപ്പറമ്പിനുപകരം പയ്യന്നൂരിൽ തന്നെ സബ്ഡിവിഷൻ വരുന്നത് ഇത്തരം കേസുകളുടെ അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കും. മാത്രമല്ല, ഡിവൈ.എസ്.പിയോ അസി.കമീഷണറോ നേരിട്ട് അന്വേഷിക്കേണ്ട കേസുകളും നിരവധിയാണ്. ഇത്തരം കേസുകളിലും കാര്യക്ഷമത കൂടാൻ വിഭജനം ഗുണകരമാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ليست هناك تعليقات
إرسال تعليق