ഗവർണറെ തിരിച്ചു വിളിക്കാനുള്ള പ്രതിപക്ഷ പ്രമേയത്തിന് അവതരണാനുമതിയില്ല; മന്ത്രി എ.കെ ബാലന്‍ ശക്തമായി എതിര്‍ത്തെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന കാര്യോപദേശക സമിതി യോഗമാണ് നോട്ടീസിന് അനുമതി നല്‍കേണ്ടെന്ന് തീരുമാനിച്ചത്. പ്രമേയത്തിന്‍റെ ഉള്ളടക്കം അംഗീകരിക്കുന്നില്ലെന്ന് നിയമമന്ത്രി എ. കെ ബാലന്‍ പറഞ്ഞു.
അതേസമയം, കാര്യോപദേശകസമിതിയുടെ തീരുമാനത്തോട് പ്രതിപക്ഷം വിയോജിച്ചു. തിരിച്ചു വിളിക്കാനുള്ള പ്രമേയത്തെ പാര്‍ലമെന്‍ററികാര്യ മന്ത്രി എ.കെ ബാലന്‍ ശക്തമായി എതിര്‍ത്തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭ കാര്യോപദേശക സമിതിയില്‍ പ്രമേയം സ്വീകരിച്ച സ്പീക്കറുടെ നടപടിയെ മന്ത്രി ബാലന്‍ ചോദ്യം ചെയ്തെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
ചട്ടം 130 അനുസരിച്ച് സ്പീക്കര്‍ പ്രമേയം സ്വീകരിച്ചിട്ടില്ലെന്ന നിയമ മന്ത്രിയുടെ നിലപാട് തെറ്റാണ്. പ്രമേയം നിയമപരമെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. സഭാ നേതാവിനോട് ആലോചിച്ചോ അല്ലെങ്കില്‍ കാര്യോപദേശക സമിതിയില്‍വെച്ചോ തീയതി നിശ്ചയിക്കുകയാണ് സ്പീക്കര്‍ ചെയ്യേണ്ടത്. ഗവര്‍ണറുടെ ആനുകൂല്യങ്ങള്‍ പറ്റാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
ليست هناك تعليقات
إرسال تعليق