Header Ads

  • Breaking News

    ഇംഗ്ലണ്ടിന് 31 റൺസിന്റെ വിജയം; ഇന്ത്യ പൊരുതി തോറ്റു;


    ബിര്‍മിംഗ്ഹാം:
    ഇംഗ്ലണ്ട് ലോകകപ്പില്‍ ഇന്ത്യയ്ക്ക് ആദ്യ തോല്‍വി. ആതിഥേയരോട് 31 റണ്‍സിനാണ് ഇന്ത്യ തോറ്റത്. ജയത്തോടെ ഇംഗ്ലണ്ട് സെമി പ്രതീക്ഷകള്‍ സജീവമാക്കി. കൈവിട്ടെന്ന് തോന്നിച്ച മത്സരത്തില്‍ വിജയപ്രതീക്ഷ നല്‍കിയ ശേഷമാണ് ഇന്ത്യ ബാറ്റുതാഴ്ത്തിയത്. 338 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്ക് 5 വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

    തുടക്കത്തില്‍ രാഹുലിനെ നഷ്ടമായ ഇന്ത്യ രോഹിത് ശര്‍മയുടെ സെഞ്ച്വുറിയുടെയും വിരാട് കോഹ്‌ലിയുടെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തിലാണ് മത്സരത്തിലേക്ക് തിരികെ വന്നത്. സ്‌കോര്‍ബോര്‍ഡില്‍ എട്ടുറണ്‍സുള്ളപ്പോഴാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. അക്കൗണ്ട് തുറക്കാതെയാണ് രാഹുല്‍ മടങ്ങിയത്. പിന്നീട് ഒത്തുചേര്‍ന്ന നായകന്‍ വിരാട് കോഹ്‌ലിയും രോഹിത്ത് ശര്‍മയും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചെങ്കിലും സ്‌കോര്‍ബോര്‍ഡില്‍ 146 റണ്‍സായപ്പോള്‍ വിരാട് കോഹ്‌ലി (66) മടങ്ങുകയായിരുന്നു.

    ഋഷഭ് പന്തിനൊപ്പം (32) രോഹിത് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും സെഞ്ച്വറി പൂര്‍ത്തിയാക്കിയതിനു പിന്നാലെ (102) താരവും വീണു. അവസാന നിമിഷം ഹര്‍ദിക് പാണ്ഡ്യയും (44), ധോണിയും (42) ടീമിനെ മുന്നോട്ട് നയിച്ചെങ്കിലും ജയത്തിലെത്താന്‍ കഴിഞ്ഞില്ല. അവസാന നിമിഷം ധോണിയും കേദാര്‍ ജാദവുമായിരുന്നു (12) ക്രീസില്‍. ഇംഗ്ലണ്ടിനായി പ്ലങ്കറ്റ് മൂന്നും ക്രിസ് വോക്‌സ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.


    നേരത്തെ 7 വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് 337 റണ്‍സെടുത്തത്. ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത നായകന്‍ ഓയിന്‍ മോര്‍ഗന്റെ തീരുമാനം ശരിവയ്ക്കുന്ന രീതിയില്‍ ബാറ്റെടുത്ത മറ്റു താരങ്ങളെല്ലാം ആഞ്ഞടിച്ചപ്പോള്‍ ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോര്‍ നേടി.

    ഒന്നാം വിക്കറ്റില്‍ ജേസണ്‍ റോയിയും ജോണി ബെയര്‍സ്‌റ്റോയും ചേര്‍ന്ന് 162 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. റോയ് (66) അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ ബെയര്‍സ്‌റ്റോ (111) റണ്‍സുമായാണ് മടങ്ങിയത്. 109 പന്തുകളില്‍ നിന്ന് 10 ഫോറിന്റെയും ആറ് സിക്‌സിന്റെയും അകമ്പടിയോടെയാണ് ബെയര്‍സ്‌റ്റോ 111 റണ്‍സെടുത്തത്. താരത്തിന്റെ ആദ്യ ലോകകപ്പ് സെഞ്ച്വറിയാണ് ഇന്ന് ഇന്ത്യക്കെതിരെ കുറിക്കപ്പെട്ടത്.
    ഇരുവര്‍ക്കും പിന്നാലെ ബെന്‍സ്റ്റോക്‌സും (79) ജോ റൂട്ടും (44), ജോസ് ബട്‌ലറും (20), മികച്ച പ്രകടനം പുറത്തെടുത്തു. നായകന്‍ ഓയിന്‍ മോര്‍ഗന്‍ (1), ക്രിസ് വോക്‌സും (7) എന്നിവര്‍ വേഗത്തില്‍ പുറത്തായി. ഇന്ത്യക്കായി 5 വിക്കറ്റ് വീഴ്ത്തിയ ഷമിയാണ് ബൗളിങ്ങില്‍ തിളങ്ങിയത്. 10 ഓവറില്‍ 69 റണ്‍സ് വിട്ടുകൊടുത്താണ് ഷമി അഞ്ച് വിക്കറ്റ് നേടിയത്. താരത്തിനു പുറമെ കുല്‍ദീപ് യാദവും ബൂമ്രയും ഒരോ വിക്കറ്റ് വീഴ്ത്തി

    ليست هناك تعليقات

    Post Top Ad

    Post Bottom Ad