Header Ads

  • Breaking News

    തദ്ദേശ തെരഞ്ഞെടുപ്പ്‌; ആലപ്പുഴയിലും റാന്നിയിലും അഞ്ചലിലും UDF വാർഡുകൾ LDF പിടിച്ചെടുത്തു


    ഇടുക്കി
    ഇടുക്കിയിലെ മാങ്കുളം പഞ്ചായത്ത് ആനകുളം നോര്‍ത്ത് ഒന്നാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍ എസ് സുനീഷ് വിജയിച്ചു. സിപിഐ എം അംഗം പി കെ രവീന്ദ്രന്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയാണ് ഉപതിരഞ്ഞെടുപ്പ് വന്നത്. പി കെ രവീന്ദ്രന്റെ മകനായിരുന്നു  യുഡിഎഫ് സ്ഥാനാർത്ഥി വിഷ്ണു രവീന്ദ്രൻ. ബിജെപി സ്ഥാനാര്‍ത്ഥിയായി ഐ കെ ശശിയും മത്സരിച്ചു. കഴിഞ്ഞ തവണ 2 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് ജയിച്ചത്. ഇക്കുറി 147 വോട്ടാണ് ഭൂരിപക്ഷം. എൽഡിഎഫ്‌-273 യുഡിഎഫ്‌-126 ബിജെപി-15 എന്നിങ്ങനെയാണ് വോട്ടിംഗ് നില.
    ഇതോടെ എല്‍ഡിഎഫ്‌ പഞ്ചായത്ത്‌ ഭരണം ഉറപ്പിച്ചു. 13 അംഗ പഞ്ചായത്തില്‍  6 - 6 എന്നതാണ് ഇപ്പോഴത്തെ കക്ഷിനില. ഈ ഉപതെരഞ്ഞെടുപ്പു ഫലത്തോടെ എല്‍ഡിഎഫിന് പഞ്ചായത്തില്‍ ഭൂരിപക്ഷമായി.
    ഇടുക്കി ഉപ്പുതറ കാപ്പി പതാൽ വാർഡ്‌ യുഡിഎഫ് നിലനിർത്തി. 268 വോട്ട് നേടി പി നിക്സൺ വിജയിച്ചു. കോൺഗ്രസ് പഞ്ചായത്ത് അംഗം ബിജു പോളിന്റെ നിര്യാണത്തെ തുടർന്നാണ് തെരഞ്ഞടുപ്പ്.
    തൊടുപുഴ നഗരസഭ 23 ആം വാർഡ് ബിജെപി നിലനിർത്തി. 429 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർഥി മായാ ദിനുവിന്റെ  ജയം. മായാ ദിനുവിന് 574 വോട്ടും യു ഡി എഫ് സ്ഥാനാർഥി നാഗേശ്വരി അമ്മാൾ (ശ്രീക്കുട്ടി അഭിലാഷ് ) 145 വോട്ടും എൽഡിഎഫ് സ്ഥാനാർഥി രാജി രാജന് 134 വോട്ടും ലഭിച്ചു. 35 അംഗ കൗൺസിലിൽ യുഡിഎഫ് - 14, എൽഡിഎഫ്- 13, ബിജെപി-8 എന്നിങ്ങനെയാണ്  ഇപ്പോള്‍  കക്ഷിനില.
    തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മണക്കാട് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ വിജയിച്ചു. ഇതോടെ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഭരണവും എൽഡിഎഫ് നിലനിർത്തി.
    എൽഡിഎഫിലെ ഷീന ഹരിദാസ് 265 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഷീനയ്ക്ക് 1680 വോട്ടും യുഡിഎഫ് സ്ഥാനാർഥി ശ്രീജ വേണുഗോപാലിന് 1415 വോട്ടും ബിജെപി സ്ഥാനാർഥി ദീപ രാജേഷിന് 335 വോട്ടുമാണ് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 893 വോട്ട് നേടിയ സ്ഥാനത്താണ് ഇക്കുറി ബിജെപി വോട്ട് 335 ആയി കുറഞ്ഞത്. ബിജെപി യുഡിഎഫിനെ സഹായിച്ച ഡിവിജനായിന്ന്നു ഇത്‌. കഴിഞ്ഞ തവണ 1210 വോട്ട് നേടിയ യുഡിഎഫിന് 1415 വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാർഥി നിർണയം മുതൽ ഭിന്നത രൂപപ്പെട്ടിരുന്നു. ഒരു വിഭാഗം കോൺഗ്രസുമായി ധാരണയിലും എത്തിയിരുന്നു. 15 അംഗ ബ്ലോക്ക് പഞ്ചായത്തിൽ എൽ ഡി എഫിന് ഏഴും യുഡിഎഫിന് ആറുമായി രുന്നു കക്ഷിനില. ജോലി ലഭിച്ച മണക്കാട് ഡിവിഷനിലെ എൽഡിഎഫ് അംഗം വിനീത അനിൽകുമാർ രാജിവെച്ചതോടെ കക്ഷി നില തുല്യമായിരുന്നു. ഇതോടെയാണ് ബ്ലോക്ക് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ഫലം നിർണായകമായത്.
    ആലപ്പുഴ
    ആലപ്പുഴ ജില്ലയിലെ കുത്തിയതോട‌് പഞ്ചായത്ത്  മുത്തുപറമ്പ‌് വാർഡ‌്  യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. കെപിസിസി അംഗം അബ‌്ദുൾഗഫൂർ ഹാജി 11 വോട്ടിന‌് ജയിച്ച വാര്‍ഡായിരുന്നു ഇത്‌. അദ്ദേഹം മരിച്ചതിനെ തുടര്‍ന്നാണ്‌ ഉപതെരെഞ്ഞെടുപ്പ്. സിപിഐയിലെ  കെ എസ‌് ഷിയാദ‌്  (എൽഡിഎഫ‌്)ആണ് വിജയി.  76 വോട്ടാണ്‌ ഭൂരിപക്ഷം. എം കമാൽ (യുഡിഎഫ‌്),ബി ആർ ബൈജു (ബിജെപി) എന്നിവരായിരുന്നു മറ്റ് സ്ഥാനാര്‍ഥികള്‍.
    ചേർത്തല നഗരസഭ ടി ഡി അമ്പലം വാർഡ‌് യുഡിഎഫിൽനിന്ന്‌  ബിജെപി പിടിച്ചെടുത്തു. സുരേഷ‌്കുമാർ (ബിജെപി)ആണ് വിജയി.  യുഡിഎഫ‌് 50 വോട്ടിനു ജയിച്ച വാര്‍ഡായിരുന്നു. ജയിച്ച ജെ രാധാകൃഷ‌്ണ നായിക‌്  മരിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്. ഡി പ്രദീപ‌്കുമാർ (എൽഡിഎഫ‌് സ്വതന്ത്രൻ), മുരളീധര ഷേണായ‌്  (യുഡിഎഫ‌്)  എന്നിവരായിരുന്നു  സ്ഥാനാര്‍ഥികള്‍.
    കായംകുളം നഗരസഭ വെയർ ഹൗസ‌് വാർഡില്‍  എല്‍ഡിഎഫിലെ എ ഷിജി (സിപിഐ) ജയിച്ചു. എൻസിപി റിബലായി വിജയിച്ച‌് എൽഡിഎഫിനൊപ്പം നിന്ന സുൾഫിക്കൽ മയൂരി അഗ്രോ ഇൻഡസ‌്ട്രീസ‌്ചെയർമാനായതിനാൽ അയോഗ്യനാക്കപ്പെട്ടു. തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. അനീസ‌് കലാം (മുസ്ലിംലീഗ‌്), പ്രദീപ‌് (ബിജെപി) എന്നിവരായിരുന്നു മറ്റ് സ്ഥാനാര്‍ഥികള്‍.
    പത്തനംതിട്ട
    റാന്നി അങ്ങാടി പഞ്ചായത്ത് ഒന്നാം വാർഡ് ഉപതിരഞ്ഞെടുപ്പില്‍ എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർഥി മാത്യു ഏബ്രഹാം പടിഞ്ഞാറെ മണ്ണിൽ 38 വോട്ടുകൾക്കാണ് വിജയിച്ചത്. ബിജെപിക്ക് 9 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസ് കഴിഞ്ഞത്തവണ ജയിച്ച വാര്‍ഡാണ്.
    അങ്ങാടി പഞ്ചായത്ത്  നെല്ലിക്കാൺ വാര്‍ഡില്‍ മാത്യൂസ് എബ്രഹാം പടിഞ്ഞാറേ മണ്ണിലാണ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥിയായി അനി വലിയകാലായും ചേർത്തല രാധാകൃഷ്ണൻ ബിജെപി സ്ഥാനാർത്ഥിയായും മത്സരിച്ചു. കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച ബാബു പുല്ലാട്ട് 25 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇദ്ദേഹം പഞ്ചായത്ത് പ്രസിഡന്റ്‌ ആവുകയും ചെയ്തു. എന്നാൽ മൂന്ന് വർഷം കഴിഞ്ഞ് സ്ഥാനമൊഴിഞ്ഞ പകരം സുരേഷിനെ പ്രസിഡന്റ്‌ ആകണമെന്ന് താനറിയാതെ തന്റെ പേരിൽ കോൺഗ്രസ് നേതൃത്വം വ്യാജ എഗ്രിമെൻറ് ഉണ്ടാക്കിയതിൽ പ്രതിഷേധിച്ചാണ് ബാബു പുല്ലാട്ട് മെമ്പർ സ്ഥാനം രാജിവച്ചത്.
    കൊല്ലം
    കൊല്ലം ജില്ലയിൽ 4 വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്ന് സ്ഥലത്ത് എൽ ഡി എഫ് വിജയിച്ചു. അഞ്ചൽ പഞ്ചായത്ത് മാർക്കറ്റ് വാർഡ് യുഡിഎഫിൽ നിന്ന് എൽ ഡി എഫ് പിടിച്ചെടുത്തു.46 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ ഡി എഫിലെ നസീമ ബീവി വിജയിച്ചു. ഇട്ടിവ പഞ്ചായത്തിലെ നെടുംപുറത്ത് എൽ ഡി എഫിലെ ബി ബൈജു 480 വോട്ടിന്റെ ഭൂരിപക്ഷത്തിലും കടയ്ക്കൽ പഞ്ചായത്തിലെ തുമ്പോട്ട് എൽ ഡി എഫിലെ ജെഎം മർഫി 287 വോട്ട് ഭൂരിപക്ഷത്തിനും വിജയിച്ചു. കിഴക്കേ കല്ലട പഞ്ചായത്തിലെ ഓണമ്പലം വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥി സിന്ധു പ്രസാദ് 137 വോട്ട് ഭൂരിപക്ഷത്തിൽ ജയിച്ചു. നിലവിൽ ഇത് എൽ ഡി എഫ് വാർഡായിരുന്നു. നെടുപുറം, തുമ്പോട് വാർഡുകൾ എൽ ഡി എഫ്  നിലനിർത്തുകയായിരുന്നു.
    എറണാകുളം
    നെല്ലിക്കുഴി പഞ്ചായത്ത്‌ യുഡിഎഫ്‌ വാർഡ്‌ എൽഡിഎഫ്‌ പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാർഥി ടി എം അബ്ദുല്‍ അസീസ്‌ ആണ്‌ ജയിച്ചത്‌. യുഡിഎഫ് അംഗമായിരുന്ന ഷാജഹാന്‍ വട്ടമുടി മരിച്ചതിനെ തുടര്‍ന്നാണ്‌ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്‌.
    എറണാകുളം മഴുവന്നൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് നെല്ലാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ്‌ സ്ഥാനാർഥി സീബ വർഗീസ്  627വോട്ട് ഭൂരിപക്ഷത്തിന്‌ വിജയിച്ചു.
    മലപ്പുറം
    അരീക്കോട് ഊർങ്ങാട്ടിരി പഞ്ചായത്ത് 18-ാം വാർഡ് കളപ്പാറ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയം. എൽഡിഎഫ് സ്ഥാനാർത്ഥി വി ഷഹർബാൻ യു ഡി എഫ് സ്ഥാനാർത്ഥി സുബൈദയെ 106 വോട്ടിനാണ്‌ പരാജയപ്പെടുത്തിയത്‌. എൽഡിഎഫിന്റെ സിറ്റിംഗ് വാർഡായിരുന്നു കളപ്പാറ.
    പരപ്പനങ്ങാടി നഗരസഭ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് ജനകീയ വികസന മുന്നണി സീറ്റ് നില നിർത്തി. ശ്യാമള വെമ്പല്ലൂർ 71 വോട്ടിന് വിജയിച്ചു. ബി ജെ പി സ്ഥാനാർത്ഥി വി എം ശൈലജ യാ ണ് രണ്ടാം സ്ഥാനത്ത്.
    ആനക്കയം പഞ്ചായത്ത് പത്താം വാർഡ് നരിയാട്ടുപ്പാറ യു ഡിഎഫ്‌ നിലനിർത്തി.  മുസ്ലിം ലീഗിലെ വിപി ഹനീഫ 631 വോട്ടിന് വിജയിച്ചു. നേടിയ വോട്ട് 850. എൽഡിഎഫ് സ്വതന്ത്രൻ പുഴക്കൽ ഇസ്മായിൽ 219 വോട്ട് നേടി.  കഴിഞ്ഞ തവണ യുഡിഎഫ്  705 വോട്ടിനായിരുന്നു ജയിച്ചിരുന്നത്.
    തിരൂർ മംഗലം പഞ്ചായത്തിലെ കൂട്ടായി ടൗൺ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് നിലനിർത്തി. യു ഡി എഫ് സ്ഥാനാർത്ഥി സി എം ടി സീതി 106 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു, ആകെ പോൾ ചെയ്ത 1086 വോട്ടിൽ സി എം ടി സീതി ' 596 വോട്ടും എൽ ഡി എഫിലെ നാസർ കല്ലിങ്ങലകത്ത് 490 വോട്ടും നേടി.
    പെരിന്തൽമണ്ണ മണ്ഡത്തിലെ ആലിപറമ്പ് പഞ്ചായത്ത്‌ എട്ടാം വാർഡ് വട്ടപറമ്പ് യുഡിഎഫ് (മുസ്ലിം ലീഗ്) സ്ഥാനാർത്ഥി പി ടി ഹൈദരാലി വിജയിച്ചു.
    കോട്ടയം
    കോട്ടയം ജില്ലയില്‍ ആറിടത്തായിരുന്നു  തെരഞ്ഞെടുപ്പ് .ഇതില്‍ നാലിടത്ത് യുഡിഎഫ് വിജയിച്ചു. ഒരെണ്ണം എൽഡിഎഫ്‌ പിടിച്ചെടുത്തു. ഒരു സീറ്റ്‌ നിലനിർത്തി. നാലിടത്ത് എല്‍ഡിഎഫ് ആണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. രണ്ടിടത്ത് യുഡിഎഫും. ഇക്കുറി മൂന്നു വാര്‍ഡ്‌ യുഡിഎഫ് പിടിച്ചെടുത്തു. ഇതില്‍ തിരുവാർപ്പ‌് പഞ്ചായത്തിലെ  മോർകാ‌ട‌് ഒന്നാം വാർഡില്‍ യുഡിഎഫ‌്,ബിജെപി,ബിഡിജെഎസ് സംയുക്തസ്ഥാനാര്‍ത്ഥിയായിരുന്നു എല്‍ഡിഎഫിനെ നേരിട്ടത്. അവരുടെ സ്ഥാനാര്‍ഥി മായമുരളി വിജയിച്ചു. 

    മൂന്നിലവ്  പഞ്ചായത്ത് ഒന്നാം വാർഡിൽ യുഡിഎഫ‌് സ്ഥാനാര്‍ഥി ജോസിലി ജോൺ വിജയിച്ചു. എൽഡിഎഫ‌് ജയിച്ച വാര്‍ഡാണ്.

    പാമ്പാടി ബ്ലോക്ക‌് കിടങ്ങൂർ ഡിവിഷന്‍ യുഡിഎഫ്‌ വിജയിച്ചു. നിലവിൽ എൽഡിഎഫ‌് പ്രതിനിധീകരിച്ചിരുന്ന വാര്‍ഡാണ്. യുഡിഎഫിലെ നിന്ന് ജോസ‌് തടത്തലാണ്‌ വിജയിച്ചത്‌.
    പാമ്പാടി ബ്ലോക്കിലെ തന്നെ എലിക്കുളം ഡിവിഷൻ യുഡിഎഫ‌ിൽ എൽഡിഎഫ്‌ പിടിച്ചെടുത്തു. റോസ‌്നി ജോബിയാണ്‌ വിജയിച്ചത്‌.

    കാഞ്ഞിരപ്പള്ളി മണിമല പഞ്ചായത്ത് രണ്ടാം വാർഡ‌് യുഡിഎഫ് വിജയിച്ചു. കേരള കോൺഗ്രസ്സ‌് എമ്മിലെ എം സി ജേക്കബ‌ാണ്‌ വിജയിച്ചത്‌. ബിനോയ‌് തോമസ‌് ആയിരുന്നു എൽഡിഎഫ‌് സ്ഥാനാര്‍ഥി. ബിജെപിയ്ക്ക്  സ്ഥാനാർഥി ഉണ്ടായിരുന്നില്ല.
    പാലാ കരൂർ പഞ്ചായത്ത് വലവൂർ ഈസ്റ്റ് രണ്ടാം വാർഡ്‌ എൽഡിഎഫ് നിലനിർത്തി. എൽഡിഎഫ് സ്വതന്ത്രൻ രാജേഷ് 394 വോട്ടിന് വിജയിച്ചു. ഭുരിപക്ഷം 33. പോൾ ചെയ്ത 890 വോട്ടിൽ യുഡിഎഫിലെ രശ്മി തങ്കപ്പന് 361 ഉം ബിജെപിയുടെ വി കെ അജിക്ക് 135 വോട്ടും ലഭിച്ചു. എൽഡിഎഫ് പ്രതിനിധി കെ എസ് ജയ കുമാർ ജോലി കിട്ടിയതിനെ തുടർന്ന് രാജിവച്ച ഒഴിവിലായിരുന്നു ഉപ തെരഞ്ഞെടുപ്പ് നടന്നത്.
    തൃശ്ശൂർ
    തൃശ്ശൂർ ജില്ലയിൽ നാലിടത്ത് നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചു . തളിക്കുളം  ബ്ലോക്ക് പഞ്ചായത്തിലെ  ചേറ്റുവ ഡിവിഷനിൽ  കോൺഗ്രസ് സ്ഥാനാർഥി നൗഷാദ് കൊട്ടി ലിങ് ൽ 730 വോട്ടുകൾക്ക്  വിജയിച്ചു . പൊയ്യ ഗ്രാമ പഞ്ചായത്തിലെ പുപ്പത്തി അഞ്ചാം വാർഡിൽ  കോൺഗ്രസ് സ്ഥാനാർത്ഥി സ ജിത ടൈറ്റസ് 42 വോട്ടിന് വിജയിച്ചു.  പാഞ്ഞാൾ പഞ്ചായത്ത് കിള്ളിമംഗലം പടിഞ്ഞാറ്റുമുറി എട്ടാം വാർഡ് കോൺഗ്രസ് സ്ഥാനാർഥി എ എ ആസിയ  183 വോട്ടിന് വിജയിച്ചു. കോലഴി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് കോലഴി നോർത്ത് വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി വി കെ സുരേഷ് കുമാർ 165 വോട്ടിന് വിജയിച്ചു.
    കണ്ണൂർ
    കണ്ണൂർ ധർമടം പഞ്ചായത്ത് ഒമ്പതാം വാർഡ് (കിഴക്കെ പാലയാട് കോളനി ) ബിജെപി നിലനിർത്തി. ദിവ്യ ചെള്ളത്ത് (ബിജെപി- 474), പി കെ ശശിധരൻ (കോൺഗ്രസ്- 418),
    കൊക്കോടൻ ലക്ഷ്മണൻ, ലോക് താന്ത്രിക് ജനതാദൾ (എൽഡിഎഫ്)- 264.
    തിരുവനന്തപുരം
    തിരുവനന്തപുരം നാവായിക്കുളം ഇടമണ്ണിൽ യുഡിഎഫ്‌ വാർഡ്‌ എൽഡിഎഫ്‌ പിടിച്ചെടുത്തു. സിപിഐ എമ്മിലെ എം നജീം ആണ‌് വിജയിച്ചത്‌. യുഡിഎഫിലെ ആർഎസ്‌പി അംഗത്തിന്റെ നിര്യാണത്തെത്തുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌ വേണ്ടിവന്നത്‌.
    കുന്നത്തുകാൽ കോട്ടുകോണം വാർഡ്‌ എൽഡിഎഫ്‌ നിലനിർത്തി. എൻ ശ്രീകലയാണ്‌ വിജയിച്ചത്‌. അമ്പൂരി ചിറയക്കോട് വാർഡ്‌ എൽഡിഎഫ്‌ പിടിച്ചെടുത്തു. ബാബു ജോസഫാണ്‌ വിജയിച്ചത്‌.
    കോഴിക്കോട്‌
    കൊടുവള്ളി നഗരസഭയിലെ വാരിക്കുഴിത്താഴം 14ാം ഡിവിഷനില്‍  സിപിഐ എം ലെ അരിക്കോട്ടില്‍ അനിത വിജയിച്ചു. സര്‍ക്കാര്‍ ജോലി ലഭിച്ചത്തി നെ തുടര്‍ന്ന് സിപിഐ എം കൗണ്‍സിലര്‍ പി കെ ഷീബ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
    വയനാട്‌
    വയനാട് ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ്  നടന്ന മുട്ടിൽ പഞ്ചായത്ത‌് 13–-ാം വാർഡില്‍   (മാണ്ടാട‌് ) എൽഡിഎഫ‌് സ്ഥാനാർഥി അബ്ദുള്ള പുൽപ്പാടി ( സിപിഐ എം ) വിജയിച്ചു.  കെ മൊയ‌്തീൻ ആയിരുന്നു യുഡിഎഫ‌് (മുസ്ലീം ലീഗ‌്) സ്ഥാനാർഥി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ‌്  സ്വതന്ത്രനായി മത്സരിച്ച എ എം നജീം തെരഞ്ഞെടുക്കപ്പെട്ട വാർഡായിരുന്നു.
    പാലക്കാട്‌
    പാലക്കാട് ജില്ലയില്‍ രണ്ടിടത്തായിരുന്നു ഉപതെരഞ്ഞെടുപ്പ‌്. കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ നാട്ടുകൽ വാര്‍ഡില്‍ എൽഡിഎഫ് സ്ഥാനാർഥി വനജ കണ്ണൻ വിജയിച്ചു.
    മലമ്പുഴ പഞ്ചായത്തിലെ കടുക്കാംകുന്നം വാർഡ്‌ ബിജെപി നിലനിർത്തി. ബിജെപിയിലെ സൗമ്യ സജീഷ‌് ആണ്‌ വിജയിച്ചത്‌.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad