ഫുട്ബോൾ മിശിഹ ഇന്ത്യയിൽ; ലയണൽ മെസി കൊൽക്കത്തയിലെത്തി
അർജന്റിന സൂപ്പർ താരം ലയണൽ മെസി ഇന്ത്യയിൽ. ഇന്ന് പുലർച്ചെ രണ്ട് മണിക്ക് ഇന്ത്യൻ ഫുട്‌ബോളിന്റെ മെക്ക എന്നറിയപ്പെടുന്ന കൊൽക്കത്തയിൽ വിമാനമിറങ്ങി. 14 വർഷത്തിന് ശേഷമാണ് മെസി ഇന്ത്യയിലെത്തുന്നത്. മെസിയുടെ വരവിൽ ആഘോഷ തിമിർപ്പിലാണ് ആരാധാകർ. ഗോട്ട് ഇന്ത്യ ടൂർ 2025 എന്ന പരിപാടിയുടെ ഭാഗമായാണ് മെസി ഇന്ത്യയിൽ എത്തിയിരിക്കുന്നത്. സ്‌പോർട്‌സ് പ്രമോട്ടറും ബിസിനസ് കൺസൾട്ടന്റുമായ ശതാദ്രു ദത്തയുടെ നേതൃത്വത്തിലാണ് ‘GOTAT INDIA TOUR’ എന്ന് പേരിട്ടിരിക്കുന്ന ത്രിദിന ഇന്ത്യ സന്ദർശനം സംഘടിപ്പിച്ചിരിക്കുന്നത്.
രാവിലെ 9.30 മുതൽ 10.30 വരെ നടക്കുന്ന തിരഞ്ഞെടുത്ത അതിഥികൾക്കും സംഘാടകർക്കും ഒപ്പം നടക്കുന്ന കൂടിക്കാഴ്ചയോടെയാണ് മെസ്സിയുടെ കൊൽക്കത്ത ഷെഡ്യൂൾ ആരംഭിക്കുന്നത്. തുടർന്ന് അദ്ദേഹം ഓൺലൈനായി ലോകത്തിലെ ഏറ്റവും ഉയരമുള്ള തന്റെ പ്രതിമ വെർച്വലായി ഉദ്ഘാടനം ചെയ്യും. ശിൽപ്പി മോണ്ടിപോളിന്റെ നേതൃത്വത്തിൽ 45 കലാകാരന്മാർ 27 ദിവസം ജോലി ചെയ്താണ് 70 അടിയുള്ള പ്രതിമ തയ്യാറാക്കിയത്.
പതിനൊന്നര മുതൽ സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മെസിക്കൊപ്പം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, സൗരവ് ഗാംഗുലി, ലിയാൻഡർ പെയ്‌സ് തുടങ്ങിയവർ പങ്കെടുക്കും. പിന്നാലെ സൗഹൃദ മത്സരവും മെസിയെ ആദരിക്കലും നടക്കും. ഉച്ചക്ക് രണ്ട് മണിയോടെ മെസി ഹൈദരാബാദിലേക്ക് തിരിക്കും. വൈകീട്ട് ഏഴ് മുതൽ ഹൈദരാബാദ് ഉപ്പൽ സ്റ്റേഡിയത്തിൽ മെസിയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും പങ്കെടുക്കുന്ന സെവൻസ് ഫുട്‌ബോൾ മത്സരവും സംഗീത പരിപാടിയും അങ്ങേറും.
ഞായറാഴ്ച്ച രാവിലെ മുംബൈ ക്ലബ് ഓഫ് ഇന്ത്യയിൽ നടക്കുന്ന ചടങ്ങിന് ശേഷം വൈകുന്നേരം നാലിന് നടക്കുന്ന സെലിബ്രിറ്റി ഫുട്‌ബോൾ മത്സരത്തിലും മെസി പങ്കാളിയാകും. തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച്ച.
ليست هناك تعليقات
إرسال تعليق