Header Ads

  • Breaking News

    മീഡിയവൺ ചാനലിന്റെ സംപ്രേക്ഷണ നിരോധനം ശരിവച്ച്‌ ഹൈക്കോടതി, വിധിക്കെതിരായ അപ്പീൽ തള്ളി


    തിരുവനന്തപുരം: മീഡിയവൺ ചാനലിൻ്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ നടപടി ശരിവെച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സിംഗിൾ ബെഞ്ച് നടപടിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. മീഡിയവൺ ചാനലിനെതിരായുള്ള കേന്ദ്ര നടപടിക്കെതിരെ  ഹൈക്കോടതിയിൽ നൽകിയ അപ്പീൽ തള്ളുകയും ചെയ്തു.

    കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നടപടി ശരിവച്ച സിംഗിൾ ജഡ്ജി ഉത്തരവിനെതിരെ, മലയാളം വാർത്താ ചാനലായ മീഡിയവൺ നൽകിയ അപ്പീൽ ആണ് കേരള ഹൈക്കോടതി ബുധനാഴ്ച തള്ളിയത് . കൂടാതെ, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ശരിവച്ചു.

    സിംഗിൾ ബെഞ്ച് വിധിക്കെതിരെ കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ്സും (കെയുഡബ്ല്യുജെ) പ്രത്യേക അപ്പീൽ നൽകിയിരുന്നു. ജനുവരി 31 ന്, സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ചാനലിന്റെ സംപ്രേക്ഷണം മന്ത്രാലയം താൽക്കാലികമായി നിർത്തിവച്ചതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷം മീഡിയവൺ സിംഗിൾ ജഡ്ജിയെ സമീപിച്ചിരുന്നു. ഇതേതുടർന്ന്, ഇരുപക്ഷവും ഉന്നയിച്ച പ്രാഥമിക വാദം കേട്ട ജഡ്ജി, ചാനലിന് സംപ്രേക്ഷണം ചെയ്യാൻ അനുവദിച്ചുകൊണ്ട് ഇടക്കാല ആശ്വാസം നൽകിയിരുന്നു.

    എന്നാൽ, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള ഫയലുകൾ പരിശോധിച്ചതിന് ശേഷം, ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചതിനെ ന്യായീകരിക്കുന്ന ഇന്റലിജൻസ് ഇൻപുട്ടുകൾ കണ്ടെത്തി. മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് (ചാനൽ നടത്തുന്ന കമ്പനി) സമർപ്പിച്ച അപ്പീലിൽ, ദേശീയ സുരക്ഷയുടെ മറവിൽ ഒരു ദശാബ്ദത്തിലേറെയായി നിലനിൽക്കുന്ന ഒരു വാർത്താ ചാനലിന്റെ സംപ്രേക്ഷണം മന്ത്രാലയം നിരോധിച്ചതായി ആണ് ചൂണ്ടിക്കാണിച്ചത്.

    ഹിയറിംഗിനിടെ, ചാനലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ, ടിയിലെ ആർട്ടിക്കിൾ 19(1) പ്രകാരം മാധ്യമസ്വാതന്ത്ര്യത്തിനും അതിന്റെ പരിധിക്കും ഊന്നൽ നൽകി. എന്നാൽ, സിംഗിൾ ബഞ്ച് കേന്ദ്ര നടപടി ശരിവെക്കുകയായിരുന്നു. ഇതിനെതിരെയാണ് ചാനൽ ഹൈക്കോടതിയെ സമീപിച്ചത്.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad