Header Ads

  • Breaking News

    വിദ്യാര്‍ത്ഥി സൗഹൃദ ബസ് യാത്ര ഉറപ്പാക്കാന്‍ ഓപ്പറേഷന്‍ വിദ്യ; മിന്നൽ പരിശോധനക്ക് തുടക്കം

    തിരുവനന്തപുരം: ബസ് യാത്രക്കിടയില്‍ (Bus Journey) വിദ്യാര്‍ത്ഥികള്‍ (Students) നേരിടുന്ന മോശമായ പെരുമാറ്റത്തിന് തടയിടാന്‍ ജില്ലാ ഭരണകൂടവും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി നടപ്പാക്കുന്ന മിന്നല്‍ പരിശോധനയ്ക്ക് തുടക്കം. ഓപ്പറേഷന്‍ വിദ്യ എന്ന പേരില്‍ നടപ്പാക്കിയ പദ്ധതിയുടെ ആദ്യദിവസം പരിശോധനയ്ക്ക് വിധേയമാക്കിയത് 38 സ്വകാര്യ ബസുകള്‍. ആറ് മണിക്കൂര്‍ നീണ്ട പരിശോധനയില്‍ 12 വോളന്റിയര്‍മാര്‍ ബസുകളില്‍ യാത്ര ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി ജില്ലാ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പരിശോധന തുടരുമെന്നും ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് വ്യക്തമാക്കി.

    വിദ്യാര്‍ത്ഥികളുടെ സുഗമമായ യാത്രയും അര്‍ഹമായ അവകാശങ്ങളും ഉറപ്പു വരുത്തുക, അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഓപ്പറേഷന്‍ വിദ്യ ആവിഷ്‌കരിച്ചിരിക്കുന്നത്. ബസ് യാത്രക്കിടയില്‍ നേരിടുന്ന മോശമായ പെരുമാറ്റം, കണ്‍സഷന്‍ നിഷേധം, വിവേചനം തുടങ്ങി നിരവധി പരാതികളാണ് ജില്ലാ ഭരണകൂടത്തിനും മോട്ടോര്‍ വാഹന വകുപ്പിനും ലഭിച്ചിട്ടുള്ളത്. ഇതേ തുടര്‍ന്നാണ് നെഹ്‌റു യുവകേന്ദ്രയില്‍ നിന്നുള്ള വോളന്റിയര്‍മാരുടെ സഹായത്തോടെ വിവര ശേഖരണത്തിന് പദ്ധതി തയാറാക്കിയത്. വോളന്റിയര്‍മാര്‍ ബസുകളില്‍ സഞ്ചരിച്ച് നേരില്‍ കണ്ട കാര്യങ്ങള്‍ ഇതിനു വേണ്ടി തയാറാക്കിയ പ്രത്യേക ഫോമില്‍ രേഖപ്പെടുത്തി അധികൃതര്‍ക്ക് കൈമാറുകയായിരുന്നു.

     അങ്കമാലി  പെരുമ്പാവൂര്‍, ചിറ്റൂര്‍ - എറണാകുളം, കലൂര്‍ - പുക്കാട്ടുപടി, മുനമ്പം  ഹൈക്കോടതി, മൂവാറ്റുപുഴ  കോതമംഗലം, പെരുമ്പാവൂര്‍ - കോതമംഗലം, പിറവം  കലൂര്‍ എന്നീ റൂട്ടുകളിലായിരുന്നു ആദ്യ ദിവസത്തെ പരിശോധന. വിദ്യാര്‍ത്ഥികളോടുള്ള  ജീവനക്കാരുടെ പെരുമാറ്റം, കണ്‍സഷന്‍ നിരക്കില്‍ ടിക്കറ്റ് നല്‍കുന്നുണ്ടോ, ഒഴിവുള്ള സീറ്റുകളില്‍ ഇരിക്കാന്‍ അനുവദിക്കുന്നുണ്ടോ, സ്റ്റാന്റുകളില്‍ നിന്നും ബസ് പുറപ്പെടുന്നതിന് മുമ്പ് കയറാന്‍ അനുവദിക്കുന്നുണ്ടോ, നിശ്ചിത സ്റ്റോപ്പുകളില്‍ നിര്‍ത്തുന്നുണ്ടോ, വിദ്യാര്‍ത്ഥികള്‍ക്ക് ബസില്‍ കയറുന്നതിന് ആവശ്യത്തിന് സമയം ലഭിക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങളാണ് വോളന്റിയര്‍മാര്‍ നിരീക്ഷിച്ച് നിശ്ചിത ഫോമില്‍ രേഖപ്പെടുത്തിയത്.

    പരിശോധനയുടെ ആദ്യദിവസം 38 ബസുകളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് വിദ്യാര്‍ത്ഥികള്‍ വിവേചനവും മോശമായ പെരുമാറ്റവും നേരിടുന്നതായി കണ്ടെത്തിയത്. കലൂര്‍ - പുക്കാട്ടുപടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഒരു ബസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സീറ്റുണ്ടായിരുന്നിട്ടും ഇരിക്കാന്‍ അനുവദിച്ചില്ല. പെരുമ്പാവൂര്‍ - കോതമംഗലം റൂട്ടിലെ ഒരു ബസില്‍ വിദ്യാര്‍ത്ഥികളോട് കണ്ടക്ടര്‍ മോശമായി പെരുമാറിയത് കൂടാതെ വിദ്യാര്‍ത്ഥികളെ കയറ്റുന്നതില്‍ വിമുഖത കാണിക്കുക, സ്റ്റോപ്പുകളില്‍ നിര്‍ത്താതിരിക്കുക തുടങ്ങിയവയും വോളന്റിയര്‍ കണ്ടെത്തി. അതേസമയം വിദ്യാര്‍ത്ഥികളോട് വളരെ നല്ല രീതിയില്‍ പെരുമാറിയ ജീവനക്കാരുമുണ്ട്. മറ്റൊരു ബസില്‍ യൂണിഫോമിലായിരുന്ന വിദ്യാര്‍ത്ഥി മുഴുവന്‍ നിരക്കും നല്‍കിയിട്ടും കണ്‍സഷന്‍ നിരക്ക് മാത്രമാണ് കണ്ടക്ടര്‍ സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad