Header Ads

  • Breaking News

    മോഷണ കേസ് പ്രതിയുടെ സഹോദരിയുടെ എടിഎം കാര്‍ഡില്‍നിന്ന് പണംതട്ടി; പോലീസുകാരനെ പിരിച്ചുവിട്ടു

    കണ്ണൂർ: തളിപ്പറമ്പിൽ മോഷണ കേസ് പ്രതിയുടെ സഹോദരിയുടെ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയെടുത്ത സംഭവത്തിൽ പോലീസുകാരനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഇ.എൻ. ശ്രീകാന്തിനെയാണ് സർവീസിൽനിന്ന് നീക്കിയത്. അര ലക്ഷത്തോളം രൂപയാണ് ഇയാൾ തട്ടിയെടുത്തതെന്നാണ് കണ്ടെത്തൽ.

    ഗോകുൽ എന്നയാളെ നേരത്തെ എടിഎം കാർഡ് മോഷ്ടിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽനിന്ന് സഹോദരിയുടെ എടിഎം കാർഡും കണ്ടെടുത്തു. ഈ കാർഡാണ് പോലീസുകാരനായ ശ്രീകാന്ത് കൈക്കലാക്കിയത്.

    തുടർന്ന് അന്വേഷണത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് ഗോകുലിന്റെ സഹോദരിയിൽനിന്ന് എടിഎം കാർഡിന്റെ പിൻ നമ്പർ സ്വന്തമാക്കി. ഇതിനുശേഷം 9500 രൂപ പിൻവലിച്ചതായും ബാക്കി പണംകൊണ്ട് സാധനങ്ങൾ വാങ്ങിയെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

    പണം നഷ്ടപ്പെട്ടത് മനസ്സിലാക്കിയ സഹോദരി തളിപ്പറമ്പ് ഡിവൈഎസ്പിക്ക് പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ശ്രീകാന്തിനെ സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണം നടന്നുവരുന്നതിനിടെ പരാതിക്കാർ ഹൈക്കോടതിയെ സമീപിച്ച് കേസ് പിൻവലിച്ചിരുന്നു. എന്നാൽ ശ്രീകാന്തിനെതിരായ വകുപ്പുതല നടപടി നിലനിൽക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad