Header Ads

  • Breaking News

    മകന്‍ മുറിയില്‍ പൂട്ടിയിട്ട പിതാവിന്റെ മരണം ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത് ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങള്‍

    കോട്ടയം : മകന്‍ മുറിയില്‍ പൂട്ടിയിട്ട പിതാവിന്റെ മരണത്തില്‍ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. എണ്‍പതുകാരന്റെ മരണത്തിന് കാരണം ഭക്ഷണം കഴിയ്ക്കാത്തതാണെന്നാണ് സൂചന. മുണ്ടക്കയം അമ്പനിയില്‍ തൊടിയില്‍ വീട്ടില്‍ പൊടിയനാണ് (80) മരിച്ചത്. ആന്തരികാവയവങ്ങള്‍ ചുരുങ്ങിയിരുന്നതായും ഭക്ഷണം തൊണ്ടയില്‍ നിന്ന് ഇറങ്ങിയതിന്റെ ലക്ഷണങ്ങളില്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

    ചൊവ്വാഴ്ചയാണ് പൊടിയനെയും ഭാര്യ അമ്മിണിയെയും ആശാ വര്‍ക്കര്‍മാര്‍ വീട്ടില്‍ അവശ നിലയില്‍ കണ്ടെത്തിയത്. ഇളയ മകന്‍ റെജിക്കൊപ്പമായിരുന്നു ദമ്പതികള്‍ താമസിച്ചിരുന്നത്. ഇവരെ ഇയാള്‍ മുറിയില്‍ പൂട്ടിയിട്ടിരിയ്ക്കുകയായിരുന്നു. തൊട്ടടുത്ത മുറിയില്‍ റെജി താമസിക്കുന്നുണ്ടെങ്കിലും മാതാപിതാക്കളെ ശ്രദ്ധിച്ചിരുന്നില്ല. ഇവര്‍ ജോലിക്ക് പോകുമ്പോള്‍ സമീപവാസികളോ ബന്ധുക്കളോ ഭക്ഷണം നല്‍കാതിരിയ്ക്കാന്‍ വീടിന് മുന്നില്‍ നായയെ കെട്ടിയിട്ടിരുന്നു.

    വീട്ടില്‍ എത്തിയ ആശാ വര്‍ക്കര്‍മാര്‍ വിവരം പഞ്ചായത്ത് അധികൃതരെയും പൊലീസിനെയും അറിയിച്ചു. അമ്മിണിയെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും, പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും പൊടിയന്‍ മരിച്ചിരുന്നു. അതേസമയം പട്ടിണി മരണമാണോ എന്ന് സ്ഥിരീകരിക്കാനായി ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad