അഞ്ചിടത്ത് ഇന്ന് കലാശക്കൊട്ട്; ഉപതെരഞ്ഞെടുപ്പ് വോട്ടിംഗ് തിങ്കളാഴ്‌ച

സംസ്ഥാനത്തെ 5 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. രാവിലെ മുതൽ വിവിധ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് സ്ഥാനാർത്ഥികൾ പര്യടനം നടത്തും. വൈകീട്ട് പ്രമുഖരെ അണിനിരത്തി മണ്ഡലം ആസ്ഥാനങ്ങളിൽ കൊട്ടിക്കലാശം നടക്കും. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. നാളെ നിശബ്ദ പ്രചാരണം നടക്കും.
മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതിൽ അരൂർ ഒഴികെയുള്ള നാല് സീറ്റുകളും യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ്. അരൂർ എൽഡിഎഫിന്റെ സീറ്റാണ്. അഞ്ചിൽ നാലിടത്ത് കോൺഗ്രസ് സ്ഥാനാർത്ഥികളും മഞ്ചേശ്വരത്ത് മുസ്‌ലിം ലീഗ് സ്ഥാനാർത്ഥിയുമാണ് യുഡിഎഫിനായി മത്സര രംഗത്തുള്ളത്. മറുവശത്തു അഞ്ചിടത്തും സിപിഐ (എം) സ്ഥാനാർത്ഥികളാണ്.
ശബരിമലയും വിശ്വാസവുമൊക്കെയാണ് ഇത്തവണയും വോട്ട് വിഷയങ്ങൾ. എൻഎസ്എസ്, എസ്എൻഡിപി, ക്രിസ്തീയ സഭകൾ എന്നിവർ നേരിട്ട് തന്നെ തെരഞ്ഞെടുപ്പിൽ നിർണായക ശക്തികളാകുന്നുണ്ട്. മഞ്ചേശ്വരത്ത് കാന്തപുരം എപി വിഭാഗം സുന്നികളും മുസ്‌ലിം ലീഗിനെതിരെ നിർണായകമാകുന്നുണ്ട്. മത വോട്ടുകൾ ഉറപ്പിക്കാനാണ് പാർട്ടികളും നേതാക്കളും ഓടിനടക്കുന്നത്. വോട്ട് കച്ചവടം പിന്നെ പാലാരിവട്ടം പാലം ഒടുവിൽ മാർക്ക് ദാനം തുടങ്ങിയ വിഷയങ്ങളും പ്രചാരണത്തിന് ചൂട് കൂട്ടി.
പാലാ ഉപതെരഞ്ഞെടുപ്പിലേറ്റ തോൽവിക്ക് പകരം വീട്ടാനാണ് യുഡിഎഫ് ശ്രമം. പാലായിലെ വിജയം തന്നെയാണ് എൽഡിഎഫിന്റെ പ്രതീക്ഷയും. ഉപതെരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിൽ ത്രികോണ പോരിന് ഇറങ്ങാൻ സാധിച്ചതാണ് ഇത്തവണത്തെ ബിജെപിയുടെ നേട്ടം. ഇത്തവണ ചെറുതല്ലാത്ത നേട്ടം ബിജെപിയും പ്രതീഷിക്കുന്നുണ്ട്.
www.ezhomelive.com
ليست هناك تعليقات
إرسال تعليق