മത്സ്യകൃഷി നശിപ്പിച്ചു; റിട്ട. എസ്.ഐയുടെ വീട്ടിൽ സാമൂഹ്യവിരുദ്ധരുടെ അക്രമം, ലക്ഷങ്ങളുടെ നഷ്ടം
തളിപ്പറമ്പ്: റിട്ടയേർഡ് എസ്.ഐയുടെ വീട്ടിൽ സാമൂഹ്യവിരുദ്ധരുടെ അക്രമം. തളിപ്പറമ്പ് പുളിമ്പറമ്പ് കരിപ്പൂലിൽ താമസിക്കുന്ന വിരമിച്ച എസ്.ഐ ഫ്രാൻസിസിന്റെ വീട്ടിലെ മത്സ്യകൃഷിയാണ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്. 2019-ൽ മാങ്ങാട് കെ.എ.പി ക്യാമ്പിൽ നിന്ന് വിരമിച്ച ശേഷം ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ ഫ്രാൻസിസ് ആരംഭിച്ച കൃഷിയിടമാണിത്.
ഏഴര മാസം മുൻപ് നിക്ഷേപിച്ച രണ്ടായിരത്തോളം ഗിഫ്റ്റ് തിലോപ്പിയ മത്സ്യങ്ങളാണ് നശിച്ചത്. പെസഹ വ്യാഴാഴ്ച കുടുംബത്തോടൊപ്പം പള്ളിയിൽ പോയി മടങ്ങിയെത്തിയ ഫ്രാൻസിസ്, ദുഃഖവെള്ളി ഉച്ചയ്ക്ക് മത്സ്യങ്ങൾക്ക് തീറ്റ നൽകാനെത്തിയപ്പോഴാണ് സംഭവം കണ്ടത്. ഇരുപതിനായിരം ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്കിലെ വെള്ളം സാമൂഹ്യവിരുദ്ധർ മനഃപൂർവ്വം തുറന്നുവിടുകയായിരുന്നു. ഇതിനെത്തുടർന്ന് മുഴുവൻ മത്സ്യങ്ങളും ചത്തുപൊങ്ങി. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
വിരമിച്ച ശേഷം പൂർണ്ണമായും കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഫ്രാൻസിസ് കോഴി, ആട്, മുയൽ, പച്ചക്കറി തുടങ്ങിയ വിവിധ കൃഷികളിലും ഏർപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ഫ്രാൻസിസിന്റെ പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമികളെ കണ്ടെത്താൻ സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.

ليست هناك تعليقات
إرسال تعليق