ശ്വാസംമുട്ടലിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ പെൺകുട്ടിക്ക് പേവിഷബാധ വാക്സിൻ നൽകി
ശാസ്താംകോട്ട :- ശ്വാസംമുട്ടലിനെ തുടർന്നു ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ പെൺകുട്ടിക്കു പേവിഷബാധയ്ക്കുള്ള വാക്സീൻ എടുത്തു. ഒപി വിഭാഗത്തിൽ ഉച്ചയ്ക്ക് 12 മണിയോടെ ചികിത്സയ്ക്കെത്തിയ പതിനെട്ടുകാരിക്കാണു മരുന്നു മാറി കുത്തിവയ്‌പ് എടുത്തത്. കടുത്ത ശ്വാസംമുട്ടലിനെ തുടർന്നു ബുദ്ധിമുട്ടിലായ പെൺകുട്ടി അമ്മയ്ക്കൊപ്പമാണ് ആശുപത്രിയിൽ എത്തിയത്. ഇൻജക്‌ഷൻ നൽകാൻ നിർദേശിച്ചുള്ള ഡോക്ടറുടെ കുറിപ്പുമായി എത്തിയ പെൺകുട്ടിക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് മരുന്നു മാറി കുത്തിവയ്ക്കുകയായിരുന്നു.
തെരുവുനായ കടിച്ചു പരുക്കേറ്റ ചികിത്സയ്ക്കെത്തിയ ആൾക്ക് എടുക്കാനായി വച്ചിരുന്ന വാക്സീൻ ആണ് പെൺകുട്ടിക്ക് കുത്തിവച്ചത്. അബദ്ധം മനസ്സിലായതോടെ നഴ്സ് ക്ഷമാപണം നടത്തി. പെൺകുട്ടിക്ക് ഒപ്പമുള്ള ബന്ധുക്കൾ പ്രതിഷേധിച്ചതോടെ ആശുപത്രി അധികൃതർ എത്തി ചർച്ച നടത്തി. വാക്സിൻ്റെ ടെസ്റ്റ‌് ഡോസ് ആണ് ആളുമാറി പെൺകുട്ടിക്കു നൽകിയതെന്നും ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്നും ഡോക്ടർമാർ പറഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരെ മാറ്റി നിർത്തിയെന്നും അന്വേഷണത്തിനായി ഡോക്ടർമാരെ ഉൾപ്പെടുത്തി എൻക്വയറി കമ്മിറ്റി രൂപീകരിച്ചതായും പെൺകുട്ടിക്ക് ശ്വാസംമുട്ട ലിനുള്ള ഇൻജക്ഷൻ നൽകിയെന്നും നിരീക്ഷണത്തിനായി ഇന്നു വീണ്ടും എത്താൻ പറഞ്ഞതായും ആശുപത്രി അധികൃതർ പറഞ്ഞു.

ليست هناك تعليقات
إرسال تعليق