Header Ads

  • Breaking News

    സിവില്‍ സര്‍വിസ് അക്കാദമിയില്‍ ഇപ്പോഴും പ്രാഥമിക പഠനം മാത്രം





    കാഞ്ഞങ്ങാട്: കഴിഞ്ഞ സിവില്‍ സർവിസ് പരീക്ഷയിലെ മലയാളത്തിളക്കത്തിനൊപ്പം ആനന്ദിക്കാൻ കാഞ്ഞങ്ങാട് സിവില്‍ സർവിസ് അക്കാദമിക്കാവില്ല.കാരണം കാഞ്ഞങ്ങാട് അക്കാദമി ഇപ്പോഴും തുടങ്ങിയിടത്തുതന്നെ. പ്രാഥമിക പഠനത്തില്‍ ഒതുങ്ങി നില്‍ക്കുകയാണ്. സർക്കാർ തലത്തില്‍തന്നെ കുറഞ്ഞ ചെലവില്‍ സിവില്‍ സർവിസ് പരിശീലനത്തിന് സൗകര്യമൊരുക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് തുടക്കം. ഏഴു വർഷം മുമ്ബ് ജില്ലയില്‍ തുടങ്ങിയ സർക്കാർ സിവില്‍ സർവിസ് അക്കാദമിയില്‍ ഇപ്പോഴും ഹൈസ്കൂള്‍, പ്ലസ് ടു വിദ്യാർഥികള്‍ക്കായുള്ള പ്രാഥമിക തല പഠനം മാത്രമാണ് നടക്കുന്നത്. ഇതോടൊപ്പംമറ്റ് ജില്ലകളില്‍ തുടങ്ങിയ കോഴ്സ് ഏറെ മുന്നോട്ടുപോയിരിക്കുന്നു.

    ബിരുദ വിദ്യാർഥികള്‍ക്ക് പഠനത്തോടൊപ്പം സിവില്‍ സർവിസ് പരിശീലനത്തിനുള്ള സൗകര്യവും ബിരുദം പൂർത്തിയാക്കി സിവില്‍ സർവിസ് പരീക്ഷക്ക് തയാറെടുക്കുന്നവർക്കായുള്ള പ്രിലിമിനറി കം മെയിൻ മുഴുസമയ പരിശീലനവും ജില്ലയില്‍ ഇനിയും തുടങ്ങിയിട്ടില്ല. കണ്ണൂർ മുതല്‍ തിരുവനന്തപുരം വരെ വിവിധയിടങ്ങളിലുള്ള പരിശീലനകേന്ദ്രങ്ങളെ ആശ്രയിച്ചാണ് ജില്ലയില്‍നിന്നുള്ളവർ സിവില്‍ സർവിസ് പരിശീലനം നേടുന്നത്. ഉയർന്ന സാമ്ബത്തികശേഷിയുള്ളവർ സ്വകാര്യ അക്കാദമികളെ ആശ്രയിക്കുമ്ബോള്‍ പാവപ്പെട്ട കുട്ടികള്‍ക്ക് പരിശീലനം നേടാനുള്ള അവസരമാണ് സർക്കാറിന്‍റെ സിവില്‍ സർവിസ് അക്കാദമിയിലൂടെ ലഭിക്കുന്നത്. കണ്ണൂർ ജില്ലയിലെ കല്യാശ്ശേരിയില്‍ പ്രവർത്തിക്കുന്ന സർക്കാർ സിവില്‍ സർവി അക്കാദമിയില്‍ ബിരുദ വിദ്യാർഥികള്‍ക്കുള്ള വീക്കെൻഡ് കോഴ്സുകളും പ്രിലിമിനറി കം മെയിൻ മുഴുവൻ സമയ പരിശീലനവും നടത്തുന്നുണ്ട്. കാഞ്ഞങ്ങാട് കേന്ദ്രത്തില്‍ സ്വന്തമായി സ്ഥലസൗകര്യവും കെട്ടിടസൗകര്യവും ഇല്ലാത്തതാണ് ഈ കോഴ്സുകള്‍ തുടങ്ങുന്നതിനുള്ള തടസ്സമായി അധികൃതർ പറയുന്നത്.

    നിലവില്‍ ചെമ്മട്ടംവയലിലെ സയൻസ് പാർക്ക് കെട്ടിടത്തിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. നഗരമധ്യത്തില്‍ തന്നെ ഹോസ്ദുർഗ് കോട്ടക്കു സമീപം അക്കാദമിക്ക് കെട്ടിടം പണിയാൻ റവന്യൂ ഭൂമി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത് ഏറ്റെടുക്കാൻ അക്കാദമി അധികൃതർ ഇതുവരെയും താല്‍പര്യം കാണിച്ചിട്ടില്ല. കോടികള്‍ ചെലവാക്കി സ്വന്തം കെട്ടിടവും മറ്റ് സൗകര്യങ്ങളുമൊരുക്കിയാലും ജില്ലയില്‍ അതിനും മാത്രം പരിശീലനാർഥികളെ ലഭിക്കില്ലെന്നാണ് പറയുന്നത്. ഹൈസ്കൂള്‍ വിദ്യാർഥികള്‍ക്ക് വേണ്ടിയുള്ള ടാലന്‍റ് ഡെവലപ്മെന്‍റ് കോഴ്‌സും ഹയർ സെക്കൻഡറി വിദ്യാർഥികള്‍ക്കുള്ള ഫൗണ്ടേഷൻ സ്കില്‍ കോഴ്‌സും മാത്രമാണ് കാഞ്ഞങ്ങാട് കേന്ദ്രത്തില്‍ ഇപ്പോള്‍ നടക്കുന്നത്. ഇതുവരെ 600 ലധികം കുട്ടികള്‍ ഈ കോഴ്‌സുകള്‍ പഠിച്ചിറങ്ങിയിട്ടുണ്ട്. എന്നാല്‍ ഇവരില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് തുടർപരിശീലനം നടത്തണമെങ്കില്‍ കല്യാശ്ശേരിയിലേക്കോ മറ്റിടങ്ങളിലേക്കോ പോകേണ്ട അവസ്ഥയാണ്. ജില്ലയില്‍ തന്നെ ബിരുദപഠനം നടത്തുന്നവർക്ക് പഠനത്തോടൊപ്പം സിവില്‍ സർവിസ് പരിശീലനം നേടാനുള്ള അവസരവും നിഷേധിക്കപ്പെടുന്നു. അക്കാദമിക്കായി കണ്ടെത്തിയ ഭൂമി ഏറ്റെടുത്ത് വരുംവർഷമെങ്കിലും കെട്ടിട നിർമാണം പൂർത്തിയാക്കാൻ സംസ്ഥാന സർക്കാറിന്‍റെയും ജനപ്രതിനിധികളുടെയും ഭാഗത്തുനിന്ന് ഗൗരവമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad