Header Ads

  • Breaking News

    സാക്ഷികളുടെ ജീവന് ഭീഷണി; സ്വര്‍ണക്കടത്ത് കേസിലെ 10 സാക്ഷികളുടെ വിശദാംശങ്ങള്‍ രഹസ്യമാക്കി എന്‍ഐഎ

    കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഉന്നത ബന്ധമെന്ന് എന്‍ഐഎ. എന്നാൽ കേസിലെ 10 സാക്ഷികളുടെ വിശദാംശങ്ങള്‍ രഹസ്യമാക്കി എന്‍ഐഎ. ഈ സാക്ഷികളുടെ വിശദാംശങ്ങള്‍ കേസിന്‍റെ ഉത്തരവുകളിലും വിധിന്യായങ്ങളിലും രേഖകളിലും ഉണ്ടാവില്ല. ഉന്നത ബന്ധമുള്ളവരാണ് പ്രതികളെന്നും സാക്ഷികളെ ഉപദ്രവിക്കാനുള്ള സാധ്യതയുള്ളത് കൊണ്ടാണ് 10 പേരെ സംരക്ഷിത സാക്ഷികളാക്കിയതെന്നും എന്‍ഐഎ. ഇതിനായി എന്‍ഐഎ സമര്‍പ്പിച്ച ഹരജി കോടതി അനുവദിച്ചു.

    എന്നാൽ കുറ്റപത്രം സമര്‍പ്പിച്ച അന്വേഷണ സംഘം ചില സാക്ഷികളുടെ വിവരങ്ങളും മൊഴികളും രഹസ്യമായി സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ക്രിമിനല്‍ നടപടി ചട്ടപ്രകാരം നല്‍കിയ അപേക്ഷ അനുവദിച്ചാണ് എറണാകുളത്തെ എന്‍ഐഎ കോടതിയുടെ ഉത്തരവ്. ഇതോടെ 10 സാക്ഷികളുടെ വിവരങ്ങളും ഇവര്‍ നല്‍കിയ മൊഴികളും ഈ ഘട്ടത്തില്‍ പ്രതിഭാഗത്തിനു പോലും ലഭിക്കില്ല. ഈ സാക്ഷികളുടെ വിവരങ്ങളും മൊഴികളും പുറത്തു വരുന്നത് അവരുടെ ജീവന് തന്നെ ഭീഷണിയാകുമെന്ന എന്‍ഐഎയുടെ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി.

    അതേസമയം സാക്ഷികള്‍ക്ക് നിര്‍ഭയം മൊഴി നല്‍കാനുള്ള അവസരമുണ്ടാകണമെന്ന നിലപാട് സ്വീകരിച്ച കോടതി ഇവരുടെ വിവരങ്ങളും മൊഴികളും നീക്കിയ ശേഷം കേസ് രേഖകള്‍ രണ്ടാഴ്ചയ്ക്കകം പ്രതിഭാഗത്തിന് നല്‍കാനും ഉത്തരവില്‍ വ്യക്തമാക്കി. സ്വപ്ന സുരേഷ്, പി.എസ് സരിത്ത്, കെ.ടി റമീസ് തുടങ്ങി 20 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം നല്‍കിയത്. ഇവരില്‍ മുഖ്യപ്രതിയായിരുന്ന സന്ദീപ് നായര്‍ മാപ്പുസാക്ഷിയായി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad