ഫോൺ അടിച്ചുമാറ്റിയ പോലീസുകാരനോട് പോയി വീട്ടിലിരിക്കാൻ പറഞ്ഞു, അന്വേഷണ വിധേയനായ പോലീസുകാരന് സസ്‌പെൻഷൻ
കണ്ണൂർ: അന്വേഷണത്തിന്റെ ഭാഗമായി കൊണ്ടുപോയ മൊബൈൽ ഫോൺ തിരികെ നൽകാതെ കയ്യിൽ സൂക്ഷിച്ച പോലീസുകാരന് സസ്പെന്ഷൻ. ചക്കരക്കൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സുജിത്ത് സി.കെയെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.
മട്ടന്നൂർ കൂടാളിയിൽ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണത്തിന്റെ ഭാഗമായി കൊണ്ടുപോയ മൊബൈൽ ഫോൺ അന്വേഷണം അവസാനിച്ചിട്ടും തിരികെ നൽകിയില്ലെന്ന് ബന്ധുക്കൾ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു . തുടർന്ന് സുജി ത്തിനെതിരെ അന്വേഷണം നടത്താൻ ഇരിട്ടി എ.എസ്.പി ആനന്ദിനെ നിയമിച്ചതിനു പിന്നാലെയാണ് ജില്ലാ പോലീസ്‌മേധാവിയുടെ നടപടി. ബന്ധുക്കൾ പരാതിയുമായി എത്തിയതിയതിനു പിന്നാലെ പെൺകുട്ടിയുടെ വീട്ടിലെത്തി മൊബൈൽ ഫോൺ തിരികെ നൽകി സുജിത്ത് ക്ഷമാപണം നടത്തിയിരുന്നു.
2018 ഒക്ടോബർ 4 ന് മട്ടന്നൂർ കൂടാളി സ്വദേശികളായ എൻ.കെ രമേശൻ- സുമതി ദമ്പതികളുടെ മകൾ സിന്ദൂര (20 ) ആത്മഹത്യ ചെയ്തതിനെ തുടർന്ന് മട്ടന്നൂർ സ്റ്റേഷനിൽ സിവിൽ പോലീസ് ആയിരുന്ന സുജിത്ത് അന്വേഷണത്തിന്റെ ഭാഗമായി പെൺകുട്ടിയുടെ 9200 രൂപയുടെ മൊബൈൽ കൊണ്ടുപോവുകയിരുന്നു. ആ സമയത്ത് മട്ടന്നൂർ എസ്.ഐ ആയിരുന്ന ശിവൻ ചോടോത്തും സുജിത്തിനൊപ്പം തെളിവെടുപ്പിന് എത്തിയിരുന്നു.
എന്നാൽ തെളിവായി ശേഖരിച്ച വസ്തുക്കളുടെ കൂട്ടത്തിൽ മൊബൈൽ ഫോൺ രേഖപ്പെടുത്തിയിരുന്നെങ്കിലും പോലീസ് സ്റ്റേഷനിലോ കോടതിയിലോ സുജിത്ത് ഫോൺ സമർപ്പിച്ചില്ല. പകരം സ്വന്തം കസ്റ്റഡിയിൽ ഫോൺ സൂക്ഷിച്ചു. പെൺക്കുട്ടിയുടെ മരണത്തെ കുറിച്ചുളള അന്വേഷണ റിപ്പോർട്ട് തയ്യാറിക്കിയത് സുജിത്തായിരുന്നതിനാൽ എസ്.ഐ മൊബൈൽ ഫോണിൻെറ കാര്യത്തിൽ കാര്യമായ ശ്രദ്ധകൊടുത്തിരുന്നില്ല.
അന്വേഷണത്തിൽ മരണം ആത്മഹത്യആണെന്നും അസ്വാഭാവികത ഒന്നുമില്ലെന്നും കാണിച്ചു പോലീസ് കേസ് അവസാനിപ്പിച്ചു. കേസ് അവസാനിപ്പിച്ചതിനു ശേഷം മൊബൈൽ ഫോൺ തിരികെ നൽകണമെന്ന് ആവിശ്യപ്പെട്ട് പെൺകുട്ടിയുടെ ബന്ധുക്കൾ പല തവണ സുജിത്തിനെ സമീപിച്ചെങ്കിലും ഫോൺ തിരികെ നൽകാൻ കൂട്ടാക്കിയില്ലെന്ന് എസ് പി ക്ക് നൽകിയ പരാതിയിൽ പറയുന്നു.

ليست هناك تعليقات
إرسال تعليق