പേമാരിക്കും മണ്ണിടിച്ചലിനും പിന്നാലെ പയ്യാവൂർ ഷിമോഗയിലും കാവുമ്പായിയിലും ഭൂമിക്ക് വിള്ളൽ
പേമാരിക്കും മണ്ണിടിച്ചലിനും പിന്നാലെ പയ്യാവൂർ ഷിമോഗയിലും കാവുമ്പായിയിലും ഭൂമിക്ക് വിള്ളൽ. ഷിമോഗയിലെ ഏഴ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. അടിയന്തര നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പഞ്ചായത്ത് അധികൃതർ നിവേദനം നൽകി. ഷിമോഗയിലെ 750 മീറ്ററോളം പ്രദേശത്താണ് വിള്ളൽ രൂപപ്പെട്ടത്. ദിവസം കഴിയുന്തോറും വിള്ളൽ വർധിക്കുന്നുണ്ട്. ഷിമോഗക്ക് താഴെ നിരവധി ആരാധനാലയങ്ങളും, വീടുകളും ഉള്ളതിനാൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം നൽകിയത്. കാവുമ്പായി പാലത്തിനടുത്ത് എ കെ ശശികലയുടെ നാലേക്കർ റബർ തോട്ടത്തിൽ 30 മീറ്ററോളം ദൂരത്തിൽ അരയടിയോളം വീതിയിലാണ് വിണ്ടുകീറിയത്. ഈ സ്ഥലത്തോട് ചേർന്ന ടി കെ പ്രഭാകരന്റെ ഇരുനിലവീടിനും കൃഷിയിടത്തിനും വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് ഇവരുടെ കുടുംബത്തെ കഴിഞ്ഞദിവസം മാറ്റിപ്പാർപ്പിച്ചിരുന്നു. ജിയോളജി സംഘമെത്തി പരിശോധന നടത്തിയാലേ വീട് താമസയോഗ്യമാണോ എന്ന് അറിയാനാകൂ. ചെറിയ കുന്നിൻപ്രദേശത്തുള്ള വീടായതിനാൽ മണ്ണിന് അനക്കം സംഭവിച്ചാൽ ഈ സ്ഥലത്തിന് താഴെയുള്ള പതിനേഴോളം കുടുംബങ്ങൾക്ക് ഭീഷണിയാകും. റവന്യു അധികൃതർ പരിശോധന നടത്തി.


ليست هناك تعليقات
إرسال تعليق