അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നില്ല; ക്രൂരത സഞ്ചാരികളോടും
മലയോര മേഖലയിലെ വിനോദ സഞ്ചാര മേഖലയുടെ ഈറ്റില്ലമായ പൈലതല്‍ മലയിലും, കാഞ്ഞിരക്കൊല്ലിയിലും അടിസ്ഥാന സൗകര്യ വികസന അപര്യാപ്തത തുടരുന്നു.ജില്ലയ്ക്കകത്തു നിന്നും, സംസ്ഥാനത്തു നിന്ന് പുറത്തു നിന്നുമായി നിരവധി വിനോദ സഞ്ചാരികള്‍ ഒഴുകിയെത്തുന്ന പൈതല്‍ മലയിലും, കാഞ്ഞിരക്കൊല്ലിയിലും മികച്ച റോഡുകളോ, ശൗചാലയങ്ങളോ ഇല്ല. വെള്ളച്ചാട്ടത്തിലേക്കുള്ള നടപ്പാതയില്‍ ഇന്റർലോക്ക് ആവശ്യത്തിന് പരിഹാരമില്ലാതെ വർഷങ്ങളായി.
കാഞ്ഞിരക്കൊല്ലി ശശിപ്പാറയിലും അളകാപുരി വെള്ളച്ചാട്ടത്തിന് സമീപവും ശൗചാലയങ്ങള്‍ ഇല്ലാത്തത് മൂലം സ്ത്രീകളടക്കം വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. വസ്ത്രം മാറാനുള്ള സൗകര്യം പോലും ഇല്ല. നനഞ്ഞ് കുളിച്ച വസ്ത്രത്തില്‍തന്നെയാണ് സഞ്ചാരികള്‍ മടങ്ങുന്നത്. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ശശിപ്പാറ വ്യൂപോയിന്റിന് സമീപത്ത് നിർമ്മിച്ച ടേക്ക് എ ബ്രേക്ക് കെട്ടിടം ഇപ്പോഴും ഉപയോഗ ശൂന്യമായി കിടക്കുകയാണ്.
മഴക്കാലമായാല്‍ വിനോദ സഞ്ചാരികളുടെ ഒഴുക്ക് കൂടുതലാണ്. അതിനിടയില്‍ റോഡ് നവീകരണം പൂർത്തിയാക്കാത്തതും ആശങ്കയപുണ്ടാക്കുന്നു.
പൈതല്‍മല സഞ്ചാരികളുടെ ഇഷ്ട്ര കേന്ദ്രം
ജില്ലയിലെ ട്രക്കിംഗ് ടൂറിസ്റ്റ് കേന്ദ്രമാണ് പൈതല്‍മല. സമുദ്രനിരപ്പില്‍ല്‍നിന്ന് 4500 അടി ഉയരത്തില്‍ 4124 ഏക്കർ പ്രദേശത്ത് പരന്നുകിടക്കുന്ന ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൈതല്‍ മലയില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്. അടഞ്ഞുകിടന്നിരുന്ന സർക്കാർ റിസോർട്ട് ഇപ്പോള്‍ സ്വകാര്യ വ്യക്തി വാടകയ്‌ക്കെടുത്ത് തുറക്കാനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചുവെന്നാണ് സൂചന. മലയോര മേഖലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ളള റോഡുകളൊന്നാകെ നവീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
റോഡുകളില്‍ അപകടങ്ങളും
കാഞ്ഞിരക്കൊല്ലിയില്‍ അളകാപുരി വെള്ളച്ചാട്ടം മുതല്‍ ശശിപ്പാറവരെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡുകളിലെ യാത്ര അപകടം പിടിച്ചതാണ്. വീതി കുറഞ്ഞതും, ചെറുവാഹനങ്ങള്‍പോലും സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയിലാണ്. വീതികുറഞ്ഞ കുത്തനെ കയറ്റമുള്ള റോഡായതിനാല്‍ ഗതാഗത തടസ്സവും പതിവാണ്. കുടിയാന്മല -പെട്ടൻപ്ലാവ് - പൈതല്‍മല റോഡിന്റെ പല ഭാഗവും തകർന്ന നിലയിലാണുള്ളത്. റോഡിലെ കുഴി അപകടങ്ങള്‍ പതിവാക്കും.
No comments
Post a Comment